ADVERTISEMENT

ചിതറ∙ കിഴക്കുംഭാഗം ചന്തയിൽ വൻ തുക ചെലവഴിച്ചു ചിതറ പഞ്ചായത്ത് നിർമിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാത്തതിനാൽ നശിക്കുന്നു. പഞ്ചായത്ത് ഓഫിസിനോട് ചേർന്നാണ് കെട്ടിടങ്ങൾ. ചന്തയിലെ സ്റ്റാളുകൾക്ക് നിർമിച്ച കെട്ടിടങ്ങൾ കാട് കയറി നശിപ്പിക്കുമ്പോൾ വൈദ്യുതി സെക്‌ഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം ആക്രി സാധനങ്ങളും പാഴായ വസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിക്കുന്നു. കെട്ടിടങ്ങൾ ലേലം ചെയ്ത് നൽകിയാൽ വാടക ഇനത്തിൽ വൻ തുക ലഭിക്കുന്നതാണ് ഇവ.സ്റ്റാൾ കെട്ടിടങ്ങളിലെ മാലിന്യവും പഞ്ചായത്തിന് തലവേദനയാകുന്നു.

  ചിതറ കിഴക്കുംഭാഗം ചന്തയിൽ നേരത്തെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം നശിക്കുന്ന നിലയിൽ
ചിതറ കിഴക്കുംഭാഗം ചന്തയിൽ നേരത്തെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം നശിക്കുന്ന നിലയിൽ

∙ ചന്തയിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു വർഷങ്ങൾക്ക് മുൻപ് സ്റ്റാളുകൾ നിർമിച്ചു. രണ്ടു കട മുറികളുള്ള സ്റ്റാൾ വൈദ്യുതി സെക്‌ഷന്റെ ആവശ്യത്തിന് കമ്പിയും വയറും മറ്റും സൂക്ഷിക്കാൻ നൽകിയിരുന്നു. വൈദ്യുതി സെക്‌ഷൻ മാറിയപ്പോൾ കെട്ടിടം ഒഴി‍ഞ്ഞു. പിന്നീട് ഇത് ലേലം ചെയ്ത് നൽകാൻ പഞ്ചായത്ത് തയാറായില്ല. കെട്ടിടത്തിന് മുകളിൽ കാട് കയറി. സമീപത്തുള്ള മറ്റ് കട മുറികളുള്ള കെട്ടിടത്തിന്റെ സ്ഥിതിയും ഇതു തന്നെ. ഉപയോഗരഹിതമായി നശിക്കുന്നു.

പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം

∙ നേരത്തെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം വൈദ്യുതി സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്നതിന് സൗജന്യമായി നൽകി.  വൈദ്യുതി ഓഫിസ് മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കെട്ടിടം പിന്നീട് ഉപയോഗിച്ചില്ല. പാഴായ സാധനങ്ങൾ കൂട്ടി ഇടുന്നതിനുള്ള സ്ഥലമായി കെട്ടിടം മാറ്റി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കാൻ കഴിയും. അതിനും ആരും ശ്രമിക്കുന്നില്ല.

 ചിതറ കിഴക്കുംഭാഗം ചന്തയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.
ചിതറ കിഴക്കുംഭാഗം ചന്തയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.

ചന്തയ്ക്കകത്ത് മാലിന്യ നിക്ഷേപം

∙മാലിന്യ സംസ്കരണത്തിനു പഞ്ചായത്തിൽ സൗകര്യമില്ല. ചന്തയിലെയും പരിസരത്തെയും മാലിന്യം കെട്ടിടത്തിന് സമീപത്തു കൂട്ടിയിട്ടിരിക്കുന്നു. മാലിന്യം കത്തിക്കാൻ പലപ്പോഴും ശ്രമിക്കുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് പദ്ധതിയെ കുറിച്ചു പഞ്ചായത്ത് ആലോചിക്കുന്നില്ല.ചന്തയിൽ മാത്രമല്ല വാർഡുകളിലും മാലിന്യം കെട്ടിക്കിടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com