ADVERTISEMENT

കൊട്ടാരക്കര ∙ കാർ വേഗത്തിൽ പായണം. ഡ്രൈവിങ്ങിൽ അശ്രദ്ധ പാടില്ല. ആ കിറുകൃത്യത മനോജിനെ ആർ. ബാലകൃഷ്ണപിള്ള എന്ന അതികായകന്റെ ഡ്രൈവറാക്കി. പരിചയം വളർന്നതോടെ മനോജ് മകനെപ്പോലെയായി. 16 വർഷമായി ആർ. ബാലകൃഷ്ണപിള്ളയുടെ നിഴലാണു മനോജ് പൊന്നച്ചൻ. ഡ്രൈവറായി എത്തി കുടുംബാംഗമായി എല്ലാ ചുമതലകളും മനോജ് സ്വന്തം ചുമലിലേറ്റി. അവസാന നാളുകളിലല്ല, ഏതാനും വർഷങ്ങളായി മുഴുവൻ പരിചരണവും മനോജ് കടമയായി നിറവേറ്റി. താൽക്കാലിക ഡ്രൈവറായാണ് എത്തിയത്. സംയമനത്തോടെയുള്ള ഇടപെടൽ പിള്ളയുടെ ഇഷ്ടക്കാരനാക്കി.

വേഗത്തിൽ കാർ പായിക്കുന്നതാണു ബാലകൃഷ്ണപിളളയ്ക്ക് ഇഷ്ടം. ഇഷ്ടങ്ങൾ‌ നിയമാനുസരണം മനോജ് നടപ്പാക്കി. വാഹനയാത്രയ്ക്കിടെ ബാലകൃഷ്ണപിളളയ്ക്ക് ഒരുപാടു പറയാൻ ഉണ്ടാകും. കൂടുതലും പഴയ രാഷ്ട്രീയ കാര്യങ്ങൾ. ജയിച്ചതും ജയിപ്പിച്ചതും തോൽപ്പിച്ചതും തോറ്റതുമായ ഒട്ടേറെ കഥകൾ. എല്ലാം മനോജിനു ഹൃദിസ്ഥമാണ്. കിടക്കയിലായതോടെ പരിചരണം മനോജിന്റെ ചുമതലയിലായിരുന്നു. പ്രാഥമിക കൃത്യങ്ങൾ മുതൽ ഓക്സിജൻ നൽകുന്നതു വരെ മനോജ് ഏറ്റെടുത്തു. അടുത്തിടെ 3 തവണയാണു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. മനോജിന്റെ സ്നേഹ പരിചരണം തിരിച്ചറിഞ്ഞ ആർ‌.ബാലകൃഷ്ണപിള്ള വാളകത്തെ സ്വന്തം സ്കൂളിൽ ജോലിയും നൽകി. 

നിഴലായി മറ്റൊരു ബാലകൃഷ്ണൻ

 എൻ.ബാലകൃഷ്ണൻനായർ
എൻ.ബാലകൃഷ്ണൻനായർ

ആർ.ബാലകൃഷ്ണപിള്ളയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയുന്ന മറ്റൊരു ബാലകൃഷ്ണൻ ഉണ്ട്. 54 വർഷമായി ഊണിലും ഉറക്കത്തിലും സാമീപ്യമായ എൻ.ബാലകൃഷ്ണൻനായർ എന്ന കൃഷ്ണപിള്ള. കീഴൂട്ട് വീട്ടിലെ താമസക്കാരൻ. പതിനാറാം വയസ്സിൽ വീട്ടിൽ എത്തിയതാണ്. ഇന്ന് 70 വയസ്സ്. പിള്ളയുടെ ഭക്ഷണകാര്യങ്ങളുടെ ചുമതലക്കാരനായാണു തുടക്കമെങ്കിലും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന നിലയിലേക്കു വളർന്നു. ബാലകൃഷ്ണപിള്ളയെ കാണാനെത്തുന്നവർക്കു സമയം നൽകുന്നതു ക‍ൃഷ്ണപിള്ളയാണ്. കീഴൂട്ട് വീട്ടിലെ കുടുംബാംഗത്തെപ്പോലെ തന്നെ നാട്ടുകാരും കൃഷ്ണപിള്ളയ്ക്കു പരിഗണന നൽകി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com