ഭർത്താവു പോലും കണ്ടില്ല രേഷ്മയുടെ ‘നിറവയർ’; കുളിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ഉപേക്ഷിച്ചു
Mail This Article
ചാത്തന്നൂർ∙ ഗർഭിണിയാണെന്ന വിവരം 10 മാസം ഒളിച്ചുവച്ച രേഷ്മ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതും മാസങ്ങളോളം മറച്ചുവച്ചു. ഒടുവിൽ രക്തബന്ധത്തിന്റെ കണ്ണി തെളിഞ്ഞ ശാസ്ത്രീയ പരിശോധനയ്ക്കൊടുവിൽ ജയിലിലാകുകയും ചെയ്തു. ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചാണു ഭർത്താവ്, 3 വയസ്സുള്ള മകൾ, മാതാപിതാക്കൾ എന്നിവർക്കൊപ്പം രേഷ്മ കഴിഞ്ഞത്. ഒന്നോ രണ്ടോ ചെറിയ മുറികൾ മാത്രമുള്ള വീട്. സമീപത്തും വീടുകൾ ഉണ്ട്.
ഇത്തരം ചുറ്റുപാടിൽ പൂർണ ഗർഭാവസ്ഥയിൽ പോലും എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടു നടന്ന ശേഷം കുളിമുറിയിൽ പ്രസവിച്ചു കുഞ്ഞിനെ ഉപേക്ഷിച്ചത് സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണെന്നു പൊലീസ്. ഒരേ മുറിയിൽ കഴിഞ്ഞ ഭർത്താവ് പോലും വിവരം അറിഞ്ഞില്ലെന്നതു പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല. സംഭവദിവസം പുലർച്ചെ പുറത്തു പൂച്ച കരയുന്ന പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നു വിഷ്ണു നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു.
ഒരു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനാണു കടുംകൈ ചെയ്തതെന്നും രേഷ്മ പൊലീസിനു മൊഴി നൽകി. കുഞ്ഞിനെ കണ്ടെത്തിയതറിഞ്ഞു പൊലീസ്, നാട്ടുകാർ, ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം, ശാസ്ത്രീയ അന്വേഷണം സംഘം, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വലിയ ആൾക്കൂട്ടത്തിനു മുന്നിൽ സംശയത്തിന്റെ നേരിയ കണിക പോലും ഇല്ലാതെ രേഷ്മ അഭിനയിച്ചു.
സംഭവം കഴിഞ്ഞ് 3 ആഴ്ചകൾക്ക് ശേഷം രേഷ്മ ഉൾപ്പെടെ ഏതാനും സ്ത്രീകളെ ഗൈനക്കോളജിസ്റ്റുകൾ പരിശോധിച്ചു. എന്നാൽ പ്രസവിച്ചു 2 ആഴ്ചയ്ക്കുള്ളിൽ നടത്തുന്ന പരിശോധനയിൽ മാത്രമേ പ്രസവം നടന്നതു കണ്ടെത്താനാകു എന്നതും രേഷ്മയ്ക്ക് സഹായകമായി. പിന്നീട് കോടതിയുടെ അനുമതിയോടെയാണു ഡിഎൻഎ പരിശോധന നടത്തിയത്.