ADVERTISEMENT

ആയൂർ ∙  ലോറി ഡ്രൈവർ കേരളപുരം അരുൺ വിഹാറിൽ അജയൻപിള്ളയുടെ (64) കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിലായതായി സൂചന. സംഘത്തിലുണ്ടായിരുന്ന ബാക്കി 3 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയിലെ തെക്കൻ മേഖലയിലെ കവർച്ച സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണ് അറിയുന്നത്.

നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കു എത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തത്. രാത്രികാലങ്ങളിൽ കടത്തിണ്ണകളിലും മറ്റും കിടന്നുറങ്ങുന്നവർ, വഴിയാത്രക്കാർ എന്നിവരെ ആക്രമിച്ചു പണം കവരുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.

kollam-ajayan-pillai-murder-case

സംശയമുള്ള മുപ്പതോളം പേരെ അന്വേഷണം സംഘം ചോദ്യം ചെയ്തിയിരുന്നു. സംഭവ ദിവസം ഇവരുടെ മൊബൈൽ ഫോണുകൾ കൊലപാതകം നടന്ന സ്ഥലത്തെ ടവറിന്റെ പരിധിയിൽ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്ന 4 പേരുടെ ചിത്രങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. 22 ന് പുലർച്ചെ ഒരു മണിയോടെയാണ് അ‍ജയൻപിള്ള അഞ്ചംഗ അക്രമി സംഘത്തിന്റെ കുത്തേറ്റു മരിച്ചത്.

കൊലപാതകം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതിരുന്നതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രധാന പാതയായ ആയൂർ – അഞ്ചൽ റോഡിന്റെ വശത്തു വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തു കാലിത്തീറ്റ ഇറക്കിയ ശേഷം അഞ്ചലിൽ നിന്നു റബർഷീറ്റ് കയറ്റി കോട്ടയത്തു പോകുന്നതിനു വേണ്ടിയാണ് രാത്രിയിൽ ആയൂരിൽ ലോറി ഒതുക്കി വിശ്രമിച്ചത്. ഡ്രൈവറുടെ നിലവിളി കേട്ട് സമീപവാസികൾ ലൈറ്റ് തെളിച്ചതോടെ അക്രമി സംഘം ഇരുചക്ര വാഹനങ്ങളിൽ കടന്നു കളയുകയായിരുന്നു. ഇതുമൂലം ഇവർക്കു ലോറിയുടെ കാബിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.

കാലിത്തീറ്റ നൽകിയ വകയിലെ 65,000 രൂപ ലോറിയിൽ നിന്നു പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു തൊട്ടുമുൻപു അക്രമി സംഘം സമീപത്തെ വീട്ടിൽ മോഷണത്തിനു ശ്രമിച്ചെങ്കിലും. അടുത്തുള്ള മറ്റൊരു വീട്ടുകാർ ഉണർന്നതോടെ ഇവർ ഇവിടെ നിന്നും പെരുങ്ങള്ളൂർ ഭാഗത്തേക്കു കടന്നു. ഇതിനു ശേഷം വീണ്ടും മടങ്ങിയെത്തിയാണ് കൊലപാതകം നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com