കോവിഡ് നിയന്ത്രണങ്ങൾ: വ്യാപാരികൾ പ്രകടനം നടത്തി
Mail This Article
കൊല്ലം ∙ എല്ലാ കടകളും എല്ലാ ദിവസവും എല്ലായിടത്തും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക, വ്യാപാര മേഖലയ്ക്കു മാത്രം ബാധകമായ അശാസ്ത്രീയമായ ടിപിആർ – എബിസിഡി മാനദണ്ഡങ്ങൾ പിൻവലിക്കുക, വ്യാപാരികൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ നേതാക്കളുടെ ധർണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ജില്ലയിലെ 250 കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിലും പ്രതിഷേധത്തിലുമായി നൂറുകണക്കിനു വ്യാപാരികൾ പങ്കെടുത്തു. കോവിഡിന്റെ പേരിൽ ആത്മഹത്യ ചെയ്ത വ്യാപാരികൾക്കു 10 ലക്ഷം രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നു സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ ആവശ്യപ്പെട്ടു. കൊല്ലം രാമൻകുളങ്ങരയിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയും സർക്കാർ വ്യാപാരികളോടു നിഷേധാത്മക നിലപാടു സ്വീകരിച്ചാൽ വ്യാപാരികളുടെ കൂട്ട ആത്മഹത്യയ്ക്കു ഉത്തരവാദിത്തം ഏൽക്കേണ്ടി വരുമെന്നും ഗോപകുമാർ അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിക്കു ജില്ലാ ഭാരവാഹികളായ എസ്.കബീർ, ബി.രാജീവ്, എസ്.നൗഷറുദ്ദീൻ, കെ.ജെ.മേനോൻ, ജോജോ കെ.ഏബ്രഹാം, എ.അൻസാരി, കെ.രാമഭദ്രൻ, പൂജ ഷിഹാബ്, നവാസ് പുത്തൻവീട് എന്നിവർ നേതൃത്വം നൽകി.