കരിക്കാടി, കഴന്തൻ, നാരൻ എന്നിവ വല നിറഞ്ഞെങ്കിലും വിലയില്ല; ബോട്ടുകാർക്ക് തിരിച്ചടി
Mail This Article
ചവറ∙ രണ്ടു ദിവസത്തെ കൊയ്ത്തിൽ വല നിറയെ മത്സ്യം ലഭിച്ചെങ്കിലും മതിയായ വില ലഭിക്കാത്തതും ചെലവേറിയതും ബോട്ടുകാർക്ക് തിരിച്ചടിയായി. 52 ദിവസത്തെ അടച്ചിടലിനു ശേഷം നീണ്ടകര ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖങ്ങളിൽ ബോട്ടുകൾ അടുത്തതോടെ ആളും ആരവവുമായി. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ബോട്ടുകൾ അടുപ്പിക്കുന്നതും ചരക്ക് ഇറക്കുന്നതും വിൽപന നടത്തുന്നതും.
ഞായർ രാത്രി തീരമണഞ്ഞു ബോട്ടുകൾ ഇരു ഹാർബറുകളിലും ചരക്കിറക്കാതെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മുതലാണ് വാർഫിൽ മത്സ്യം ഇറക്കി വിപണനം നടന്നത്. കരിക്കാടി, കഴന്തൻ, നാരൻ എന്നീ ചെമ്മീൻ ഇനങ്ങളും കിളിമീൻ, ഉലുവ, ഒട്ട് കണവ എന്നിവയുമാണ് ബോട്ടുകളിൽ സമൃദ്ധമായ ലഭിച്ചത്. എന്നാൽ വില കാര്യമായ ലഭിച്ചില്ലെന്നത് ബോട്ടുടമകളെയും തൊഴിലാളികളെയും നിരാശപ്പെടുത്തി.
കരിക്കാട് കിലോഗ്രാമിനു 80 രൂപ, കഴന്തൻ 180, നാരൻ 310, കിളിമീൻ വലുപ്പം അനുസരിച്ച് 80 മുതൽ 200 വരെ, ഉലുവ 40, ഒട്ട് കണവ 150 എന്നിങ്ങനെയായിരുന്നു വില ലഭിച്ചത്. 2 ദിവസത്തെ മത്സ്യബന്ധനത്തിൽ ഓരോ ബോട്ടിനും ഒരുലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ലഭിച്ചെങ്കിലും ഇന്ധന ചെലവ് മാത്രം 50,000 രൂപയോളമായി. മറ്റ് ചെലവുകളും മത്സ്യത്തിന്റെ വിലക്കുറവും പരിഗണിക്കുമ്പോൾ ബോട്ടുകൾക്ക് പ്രതീക്ഷ ഫലം ലഭ്യമായില്ലെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു.
നിയന്ത്രണങ്ങളുടെ ഫലമായി വ്യാപാരികളുടെ വരവ് കുറഞ്ഞതോടെ മത്സ്യഫെഡ് നിശ്ചയിച്ചതിലും വില കുറച്ച് വിൽക്കേണ്ടി വന്നതാണ് ഇത്തവണത്തെ പ്രധാന പ്രശ്നം. പൊലീസ് നിയന്ത്രണത്തിലായിരുന്നു ഹാർബറിന്റെ പ്രവർത്തനം. ഇന്നു മുതൽ കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ മത്സ്യബന്ധന തുറമുഖങ്ങൾ വീണ്ടും സജീവമാകും.