പള്ളിക്കലാർ കരകവിഞ്ഞു; നെൽക്കൃഷി വെള്ളത്തിൽ
Mail This Article
ശാസ്താംകോട്ട ∙ പള്ളിക്കലാർ കരകവിഞ്ഞ് വ്യാപക കൃഷിനാശമുണ്ടായ ശൂരനാട്ടെ ഏലാകളിൽ നെല്ല് കൊയ്തെടുക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ. ലക്ഷങ്ങളാണ് ഇത്തവണ കർഷകർക്ക് നഷ്ടമായത്. കുന്നത്തൂരിന്റെ നെല്ലറയായ ശൂരനാട്ടെ പാടങ്ങളിൽ ഓണമ്പിള്ളി ഏലായിലാണ് പരാതികൾ ഏറെയും. പാടങ്ങളിൽ നിന്നും വെള്ളം ഇറങ്ങാത്തതിനാൽ ഇവിടെ കൊയ്ത്ത് - മെതിയന്ത്രം ഇറക്കാനാകില്ല. തൊഴിലാളികളെ വച്ച് ഒരേക്കർ കൊയ്യുന്നതിന് പതിനായിരം രൂപയോളം ചെലവാകും.
എന്നാൽ പാടങ്ങളിലും കളയും വരിയും നിറഞ്ഞതോടെ കൊയ്തെടുത്താലും ചെലവ് കാശ് പോലും കിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ഇരുപ്പുകൃഷി സജീവമായ ഓണമ്പിള്ളിയിൽ ഏറെ നാളുകൾക്ക് ശേഷമാണ് യുവ കർഷക കൂട്ടായ്മകളുടെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ മൂന്നാം വിളയിറക്കിയത്. 85 ദിവസം കൊണ്ട് കൊയ്തെടുക്കാൻ കഴിയുന്ന മണിരത്നം വിത്താണ് ഇത്തവണ വിതച്ചത്. 40 ഏക്കറിൽ നല്ല വിളവും ലഭിച്ചു.
പള്ളിക്കലാറ്റിലെ പാതിരിക്കൽ തടയണയിൽ നിന്നുള്ള ചാലുകൾ വഴിയുള്ള വെള്ളവും കനാൽ ശൃംഖലയും ആശ്രയിച്ചാണ് ഇവിടെ കൃഷി. എന്നാൽ തീര സംരക്ഷണത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ പദ്ധതി നിർവഹണം കാരണം പള്ളിക്കലാർ കരകവിഞ്ഞതോടെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി. കൊയ്ത്തിനു പാകമായ നെല്ല് നല്ലൊരു പങ്കും പഴുത്തു പോയി. വിളകളിൽ കളയും വരിയും നിറഞ്ഞു. ഇനി കൊയ്താലും വയ്ക്കോൽ മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നാണ് കർഷകർ പറയുന്നത്. ഭൂരിഭാഗം കർഷകർക്കും ഇൻഷുറൻസ് പരിരക്ഷയില്ല.