ADVERTISEMENT

കൊല്ലം ∙ വാക്സീൻ എടുത്തശേഷം എന്തും കഴിക്കാമോ? വ്യായാമം ചെയ്യാമോ? പനി വന്നില്ലെങ്കിൽ വാക്സീൻ ഫലിച്ചില്ലെന്നാണോ? തുടങ്ങി കോവിഡ് വാക്സിനേഷനെപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു നൂറുകണക്കിനു വ്യാജസന്ദേശങ്ങൾ. കർശന നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും കാലങ്ങൾ കഴിഞ്ഞാലും ഇവ  കറങ്ങിത്തിരിഞ്ഞു നടക്കും. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിരൽത്തുമ്പിൽ എത്തുന്നതെന്തും ആധികാരിക നിർദേശങ്ങളാണെന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിക്കുന്നു.

∙ എന്തും കഴിക്കാം

കോവിഡ് വാക്സീനെടുത്തവർ ചിക്കൻ കഴിക്കരുതെന്നും 14 ദിവസത്തേക്കു കേറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണം ഒഴിവാക്കണമെന്നും  ആരോഗ്യവകുപ്പ് സ്പെഷൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്നയാളുടെ ശബ്ദസന്ദേശമാണു കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ഈയിടെ വൈറലായ അസത്യപ്രചാരണം.  അങ്ങനെയൊരു തസ്തിക പോലുമില്ലെന്നറിയാതെ സന്ദേശം ഷെയർ ചെയ്തത് ആയിരക്കണക്കിനാളുകൾ. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടു ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ച് ഒരു നിയന്ത്രണവും ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നില്ല. മുൻപു കഴിച്ചിരുന്നതെന്തും ധൈര്യമായി കഴിക്കാം.

∙കോവിഡുണ്ടെങ്കിലും

കോവി‍ഡ് സ്ഥിരീകരിച്ചവർക്കു നിലവിൽ രോഗം ഭേദമായി 3 മാസത്തിനു ശേഷമാണു വാക്സീൻ നൽകുന്നത്. മികച്ച രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്താനാണിത്. കോവിഡ് ബാധിച്ചതറിയാതെ വാക്സീൻ എടുത്താൽ സ്ഥിതി ഗുരുതരമാകുമെന്നും മരണം വരെ സംഭവിച്ചേക്കാമെന്നുമുള്ള സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനും തെളിവുകളില്ല. കോവിഡ് പോസിറ്റീവ് ആയതറിയാതെ വാക്സീൻ എടുത്താലും അപകടമുണ്ടാവാൻ ഇടയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

∙ടിടി ഭീകരനല്ല

ടെറ്റനസ് വാക്സീൻ (ടിടി) സ്വീകരിച്ച ഉടൻ കോവിഡ് വാക്സീൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണപ്രചാരണവും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിലും വാസ്തവമില്ല. നിലവിലുള്ള ഏതു വാക്സീനൊപ്പവും ടിടി നൽകാം. അത് ഒരേ സമയമോ കുറച്ചു ദിവസങ്ങളുടെ ഇടവേളയിലോ ആയാലും കുഴപ്പമില്ല. രണ്ടിന്റെയും ഫലപ്രാപ്തി കുറയില്ലെന്നു മാത്രമല്ല ഒരു തരത്തിലുള്ള സുരക്ഷിതത്വ പ്രശ്നവുമില്ല. കോവിഡ് വാക്സീൻ മറ്റേതു വാക്സീനോടൊപ്പവും നൽകാം.

∙ഗർഭിണികൾക്കും

ഗർഭാവസ്ഥയിൽ വാക്സീൻ എടുക്കുന്നതു സുരക്ഷിതമല്ലെന്നും ഗർഭസ്ഥ ശിശുവിന് പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള വ്യാപക പ്രചാരണങ്ങളാണു ഗർഭിണികളിലെ വാക്സിനേഷൻ നിരക്ക് കുറയുന്നതിന്റെ കാരണം. വാക്സീൻ എടുത്താൽ വന്ധ്യത വരുമെന്നുള്ള പ്രചാരണങ്ങളും സജീവം. എന്നാൽ ഇതിനൊന്നും തന്നെ ശാസ്ത്രീയമായ പിൻബലമില്ല. കോവിഡ് വന്നാൽ ഗർഭിണികളുടെ അവസ്ഥ ഗുരുതരമായേക്കാം എന്നതിനാൽ ഗർഭാവസ്ഥയിൽ തന്നെ രണ്ടു ഡോസ് വാക്സീനും എടുക്കുന്നതാണു സുരക്ഷിതം. അമ്മയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡി കുഞ്ഞിനും സുരക്ഷിതത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com