ബവ്റിജസിൽ നിന്നു കുപ്പി പൊക്കി; എസ്ഐ പ്രതിയെ ഓർത്തെടുത്ത് ‘പൊക്കി’
Mail This Article
കൊല്ലം ∙ ആശ്രാമത്തെ ബവ്‌റിജസ് സെൽഫ് സർവീസ് കൗണ്ടറിൽനിന്നു കുപ്പി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ബിജു(32) ആണു പിടിയിലായത്. ശനിയാഴ്ച രാത്രി 8.45നു കൗണ്ടറിലെത്തിയ ഇയാൾ 910 രൂപയുടെ മദ്യം കവരുന്നതിന്റെയും അവിടെ മദ്യം വാങ്ങാൻ വന്ന ഒരാളോടൊപ്പമുള്ള ആളെന്ന മട്ടിൽ കടന്നുകളയുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊല്ലം ഈസ്റ്റ് എസ്ഐ ആർ.രതീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, അഭിലാഷ്, രമേശ് എന്നിവർ ചേർന്നാണു ഞായർ അർധരാത്രിയോടെ പിടികൂടിയത്. ഇന്നലെ റിമാൻഡ് ചെയ്തു.
എസ്ഐ കണ്ടു, കുടുങ്ങി
മോഷണം നടക്കുന്നതിനു അര മണിക്കൂർ മുൻപു പ്രതി യാദൃച്ഛികമായി ഈസ്റ്റ് എസ്ഐ ആർ.രതീഷ്‌കുമാറുമായി സംസാരിച്ചതാണ് ഇയാൾ പിടിയിലാകാൻ കാരണമായത്. വാളത്തുംഗൽ സ്വദേശികളായ ചിലർ സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്നു ശനിയാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബിജു ഉൾപ്പെടെയുള്ള ചില സുഹൃത്തുക്കൾ ഇവരെക്കാണാൻ ആശുപത്രിയിൽ എത്തിയെങ്കിലും സുരക്ഷാ ജീവനക്കാരൻ അകത്തേക്കു കയറ്റി വിട്ടില്ല.
അതിനിടെ ഇതുവഴി പോയ എസ്ഐയും സംഘവും അവിടെയെത്തുകയും പ്രശ്നമെന്താണെന്നു ചോദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ് അര മണിക്കൂറോളം കഴിഞ്ഞാണു ബവ്റിജസ് ഔട്‌ലെറ്റിൽ മോഷണശ്രമം നടക്കുന്നത്. അടുത്ത ദിവസം രാവിലെ സിസിടിവി ദൃശ്യം പൊലീസിനു മുന്നിലെത്തി. മോഷണസമയത്തു പ്രതി മാസ്ക് വച്ചിട്ടുണ്ടായിരുന്നു. എന്നാൽ പ്രതിയുടെ ശരീരഘടനയും വസ്ത്രങ്ങളും ശ്രദ്ധിച്ച എസ്‌ഐ, തലേന്നു രാത്രി കണ്ടയാളാണെന്നു തിരിച്ചറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.