500 മീറ്ററോളം കുത്തനെ, പിന്നെ വളവുകളും; ഡ്രൈവർമാർക്ക് പേടി സ്വപ്നമായി ഇളപ്പുപാറ...
Mail This Article
പത്തനാപുരം∙ ചരക്ക് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പേടി സ്വപ്നമായി ഇളപ്പുപാറ കയറ്റം. 500 മീറ്ററോളം കുത്തനെയുള്ള കയറ്റവും വളവുകളും വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നല്ല ഓർമകളല്ല സമ്മാനിക്കുന്നത്. പൊതു മേഖല സ്ഥാപനമായ ഫാമിങ് കോർപറേഷനിലേക്ക് പ്രവേശിക്കുന്നതിനുള്ള പാത കൂടിയാണ് ഇത്.ഫാമിങ് കോർപറേഷനിലേക്ക് സൽഫ്യൂരിക് ആസിഡുമായി എത്തിയ ലോറി ഇളപ്പുപാറ താഴത്തെ കയറ്റത്തിൽ കുടുങ്ങിയതാണ് ഒടുവിലത്തെ സംഭവം. വീതി കുറഞ്ഞ റോഡായതിനാൽ ചെറിയ വാഹനങ്ങൾ പോലും റോഡിൽ കുടുങ്ങിയാൽ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല.
റോഡിന്റെ കുറച്ചു ഭാഗം പഞ്ചായത്തും ബാക്കി ഭാഗം ഫാമിങ് കോർപറേഷനുമാണ് പരിപാലിക്കുന്നത്. തേവലക്കര, തൊണ്ടിയാമൺ, പൂങ്കുളഞ്ഞി, തേൻകുടിച്ചാൽ മേഖലയിലുള്ളവർക്ക് പത്തനാപുരത്ത് എത്താനും മാങ്കോട്, പാടം, തിടി, വെള്ളംതെറ്റി മേഖലകളിലുള്ളവർക്ക് പത്തനാപുരത്തേക്ക് വേഗത്തിൽ എത്താനും കഴിയുന്നതാണ് പാത. റോഡിന്റെ കയറ്റം കുറച്ച് വീതി കൂട്ടണമെന്നാവശ്യം ശക്തമാണ്. രണ്ടാഴ്ച മുൻപും ഇവിടെ മറ്റൊരു ലോറി കുടുങ്ങിയിരുന്നു. പത്തനാപുരം നെടുംപറമ്പ്-മുതൽ വട്ടക്കാവ് വരെ ഒറ്റ റോഡായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.