ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ഇന്നലെ 8 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 16 ആയി. കഴിഞ്ഞയാഴ്‌ച ഒമിക്രോൺ സ്ഥിരീകരിച്ച പതിനൊന്നിൽ 3 പേർ ഭേദമായതിനെ തുടർന്ന്‌ ആശുപത്രി വിട്ടു. ഇതിനിടെ ഒമിക്രോൺ സ്ഥിരീകരിച്ച, ചെന്നൈയിലേക്കു കടന്ന പട്ടത്താനം സ്വദേശിനിക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്‌ലൻസ് പോർട്ടലിൽ നൽകി. ചെന്നൈയിലെ ഇവരുടെ താമസസ്ഥലത്തെ ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.

ഒമിക്രോൺ വ്യാപിക്കുന്നതോടെ ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി. ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച 6 പേർ വിദേശത്തുനിന്ന്‌ എത്തിയതാണ്‌. ഇതിൽ കാനഡയിൽനിന്ന്‌ എത്തിയ 2 പേരുടെ സമ്പർക്കത്താൽ മറ്റ് 2 പേർക്കും ഒമിക്രോൺ ബാധിച്ചു. അഞ്ചൽ, തൊടിയൂർ കല്ലേലിഭാഗം സ്വദേശികളാണു കാനഡയിൽനിന്ന്‌ എത്തിയത്‌. ഖത്തറിൽ നിന്ന്‌ എത്തിയ പാരിപ്പള്ളി സ്വദേശി, യുഎഇയിൽനിന്ന്‌ എത്തിയ ആദിനാട്‌ സൗത്ത്‌ സ്വദേശി, ചവറ വടക്കുംഭാഗം സ്വദേശി, വാളത്തുംഗൽ സ്വദേശി എന്നിവരാണ്‌ മറ്റുള്ളവർ.

ഇവരെ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റി. നമീബിയയിൽ നിന്നു വന്ന ശേഷം ഒമിക്രോൺ സ്ഥിരീകരിച്ച സഹോദരനെ കാണാനെത്തിയതാണു ചെന്നൈയിലേക്കു കടന്ന പട്ടത്താനം സ്വദേശി. ഇവിടെ വച്ചു കോവിഡ് പോസിറ്റീവ് ആയെങ്കിലും അതു മറച്ചുവച്ചു ചെന്നൈയിലേക്കു പോകുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പിന്നീടാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

188 പേർക്കുകൂടി കോവിഡ്

കൊല്ലം ∙ ജില്ലയിൽ ഇന്നലെ 188 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നെത്തിയ 9 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ 3 പേർക്കും സമ്പർക്കം മൂലം 172 പേർക്കുമാണു കോവിഡ് ബാധ. 27 പേർ ഇന്നലെ കോവിഡ്മുക്തി നേടി. കൊല്ലം കോർപറേഷനിൽ 64 പേർക്കാണു കോവിഡ് ബാധ. നഗരസഭകളിൽ കൊട്ടാരക്കര - 7, പുനലൂർ -6, കരുനാഗപ്പള്ളി - 4 എന്നിങ്ങനെയാണു കോവിഡ് ബാധിതർ. അഞ്ചൽ, ചടയമംഗലം ഭാഗങ്ങളിൽ 6 വീതവുമാണു പോസിറ്റീവ് ആയവർ.

കുട്ടികൾക്കുള്ള വാക്സിനേഷൻ

കൊല്ലം ∙ ജില്ലയിൽ 15 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ സൗകര്യം പ്രയോജനപ്പെടുത്താൻ അവസരം. ഈ മാസം 10 വരെയാണു ക്രമീകരണമുള്ളത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ജനറൽ/ജില്ലാ/ താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾക്കായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഇവ പ്രവർത്തിക്കും എന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഒമിക്രോൺ: റൂം ക്വാറന്റീൻ നിർബന്ധം

കൊല്ലം ∙ ഒമിക്രോണിന്റെ തീവ്രവ്യാപന സാധ്യത കണക്കിലെടുത്തു ഹൈ-ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രികരും സമ്പർക്കമുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ മുന്നറിയിപ്പ് നൽകി. പോസിറ്റിവ് ആകുന്നവരെ ഏകാന്ത ചികിത്സയ്ക്കു പ്രവേശിപ്പിക്കും. പരിശോധന നടത്തിയ എല്ലാവരും ഫലം കിട്ടും വരെ ക്വാറന്റീനിൽ കഴിയണം. നെഗറ്റീവ് ആകുന്നവർ 14 ദിവസമാണ് ക്വാറന്റീനിൽ തുടരേണ്ടത്.

മുറിയിൽ തന്നെ കർശനമായി കഴിയുന്നതിനൊപ്പം കുടുംബാംഗങ്ങൾക്കു പകരാതിരിക്കാനും ശ്രദ്ധിക്കണം. സ്വയം നിരീക്ഷണം പ്രധാനം. കാലാവസ്ഥ വ്യതിയാനം വഴി വിവിധ തരം പനി ബാധിക്കുന്ന പശ്ചാത്തലത്തിൽ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സയും പരിശോധനയും നടത്തണം. പ്രതിരോധം ഉറപ്പാക്കാൻ കോവിഡ് വാക്‌സീൻ എടുക്കാൻ എല്ലാവരും തയാറാകണമെന്നും ഡിഎംഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com