വനത്തിൽ വെള്ളവും തീറ്റയും ഇല്ല, വനംവകുപ്പിന് പദ്ധതികളും; കാടിറങ്ങി ആനകൾ, വിളകൾക്ക് നാശം
Mail This Article
ആര്യങ്കാവ്∙ കാട്ടാന നാട്ടിലിറങ്ങി വിളകൾ നശിപ്പിച്ചു. മേലെ ആനച്ചാടി നീലകണ്ഠൻ ചോലയിൽ അശോകന്റെ തെങ്ങുകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന നശിപ്പിച്ചത്. വേനൽ കടുത്തതോടെ വനത്തിൽ നിന്ന് ആനകൾ നാട്ടിലേക്കെത്തുകയാണ്. വനത്തിൽ വെള്ളവും തീറ്റയും ഇല്ലാത്തതാണ് ആനകൾ നാട്ടിലേക്ക് എത്താൻ കാരണം. ജനവാസമേഖലയിൽ ആന ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന് പദ്ധതികളൊന്നുമില്ല. സ്ഥിരമായി ആനയിറങ്ങുന്ന മേഖലയായി മാറുകയാണ് ആര്യങ്കാവ് പഞ്ചായത്തിന്റെ പല ഭാഗങ്ങളും. രാത്രിയും പകലും സ്വകാര്യ റബർ തോട്ടങ്ങളിൽ ആന ഇറങ്ങുന്നത് തോട്ടം തൊഴിലാളികളിലും ഭീതി വിതയ്ക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ ചേനഗിരിയിൽ റബർ ടാപ്പിങിനു പോയ അന്തോണിയമ്മയെ കാട്ടന ഓടിച്ചു. ആനയുടെ തുമ്പി കൈയിൽ നിന്ന്കഷ്ടിച്ചാണ് അന്തോണിയമ്മ രക്ഷപെട്ടത്.ചേനഗിരിയിൽ 2 മാസം മുൻപ് ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീഴ്ചയിൽ പരുക്കേറ്റിരുന്നു. ആനയ്ക്ക് പുറമേ പന്നിയും നാട്ടുകാർക്ക് ഭീതി പരത്തുന്നു.
അമ്പനാട് മിഡിൽ ഡിവിഷനിൽ തൊഴിലാളിയെ കാട്ടുപന്നി കുത്തി പരുക്കേൽപ്പിച്ചിരുന്നു. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽത്തന്നെ വെള്ളവും ഭക്ഷണവും ഒരുക്കി നൽകിയാൽ ഒരു പരിധിവരെ നാട്ടിലെത്തുന്നത് തടയാം. കുളങ്ങൾ കുഴിച്ചും അരുവികളിൽ തടയണ നിർമിച്ചും വെളളസൗകര്യം ഒരുക്കാവുന്നതാണ്. ഇതിനെല്ലാം വനംവകുപ്പിന് ഫണ്ട് ഉണ്ടെങ്കിലും വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.