കേരളത്തിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാൻ സംസ്ഥാന അതിർത്തിയിൽ പരിശോധന
Mail This Article
ആര്യങ്കാവ് ∙ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. ഇന്നലെ വൈകിട്ട് മുതൽ കൊല്ലം – തെങ്കാശി ജില്ലാ അതിർത്തിയായ കോട്ടവാസലിൽ ആണ് ആരോഗ്യവകുപ്പിന്റെ പരിശോധന തുടങ്ങിയത്. കേരളത്തിലേക്ക് എത്തിയ വാഹനങ്ങളിലെ ജീവനക്കാരെയും പരിശോധിച്ചു. രണ്ട് ഡോസ് വാക്സീൻ എടുക്കാതെയോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയോ എത്തിയവരെയെല്ലാം തിരിച്ചയച്ചു.
അതിർത്തി ഗ്രാമമായ ആര്യങ്കാവിൽ ഇന്നലെ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 17 ആണ്. അച്ചൻകോവിൽ, ആര്യങ്കാവ് മേഖലയിൽ 43 കോവിഡ് പോസിറ്റീവ് കേസുകൾ നിലവിലുണ്ട്. തമിഴ്നാട്ടിൽ നിന്നു പച്ചക്കറി, ലോട്ടറി, ഹോട്ടൽ ജോലികൾക്ക് എത്തുന്ന വാക്സീൻ സ്വീകരിക്കാത്തവരെ ഇനിമുതൽ അതിർത്തി കടത്തിവിടില്ല. ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.അരുൺകുമാർ, ജെഎച്ച്ഐമാരായ എ.കെ.ഹസീം, എ.അനീസ് എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി വൈകിയും പരിശോധന തുടരുന്നത്.