ഒരാഴ്ചയ്ക്കുള്ളിൽ 4 പേരെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞ 3 വാഹനങ്ങൾ, തേടി പൊലീസ്
Mail This Article
പുത്തൂർ ∙ ബൈക്കിലെത്തിയ അച്ഛനെയും മകനെയും ഇടിച്ചുവീഴ്ത്തി പാഞ്ഞുപോയ കാർ ഉൾപ്പെടെ ഒരാഴ്ചയ്ക്കുള്ളിൽ 4 പേരെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞ 3 വാഹനങ്ങൾ തേടി പൊലീസ്. കുളക്കട ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ബൈക്കിൽ പോകുകയായിരുന്ന അച്ഛനെയും മകനെയും കാർ ഇടിച്ചുവീഴ്ത്തിയ സംഭവമാണ് കൂട്ടത്തിൽ ഒടുവിലത്തേത്. നെടുമങ്ങാട് വെള്ളനാട് സരോവരത്തിൽ ശാന്തകുമാർ (55) മകൻ സ്വരൂപ് എസ്.കുമാർ (20) എന്നിവരെയാണ് കാർ ഇടിച്ചിട്ടത്. ശാന്തകുമാർ ഗുരുതരമായി പരുക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.
പ്രഭാത നടത്തത്തിന് ഇറങ്ങിയ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് പുത്തൂർ കല്ലൂർ വടക്കേതിൽ വീട്ടിൽ ജി. അനിൽ കുമാറി(48)നെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷയും കണ്ടെത്താനായിട്ടില്ല. ആറ്റുവാശേരി റോഡിൽ മീനങ്ങാട് ഭാഗത്തു വച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അനിൽകുമാറിനെ ഓട്ടോ ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ അനിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സംഘപരിവാർ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനും ദിവസങ്ങൾക്കു മുൻപ് തേവലപ്പുറം സ്വദേശിയായ വയോധികയെ ശാസ്താംകാവിന് സമീപം വച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയിരുന്നു . അപകടത്തിനു ശേഷം നിർത്താതെ പോയ ബൈക്കും കണ്ടെത്താനായിട്ടില്ല.