സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയെ അപമാനിച്ച കേസ്: യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
Mail This Article
കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ തമിഴ്നാട് സ്വദേശി വിമാനത്താവളത്തിൽ നിന്നു പിടിയിലായി. തമിഴ്നാട് ഗൂഡല്ലൂർ ദേവർചോല ഡിവിഷൻ 3 എം/8/4 വീട്ടിൽ അൻഷാദിനെയാണു(25) കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു സിറ്റി ക്രൈം ബ‍്രാഞ്ച് സംഘം പിടികൂടിയത്.സൗദിയിലാണെന്നു പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും പെൺകുട്ടിക്കു വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു.
തുടർന്നു പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേർഡുകൾ വാങ്ങി കുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ കൈവശപ്പെടുത്തി. ഇവരുടെ ബന്ധം വിലക്കിയ പെൺകുട്ടിയുടെ പിതാവിന് ഈ ചിത്രങ്ങൾ അയച്ചു കൊടുക്കുകയും അക്കൗണ്ടുകൾ വ്യാജ ഐഡി ഉപയോഗിച്ച് ഇയാളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
സമൂഹമാധ്യമത്തിലൂടെ തുടർന്നും അപമാനിക്കൽ തുടർന്നപ്പോൾ പെൺകുട്ടിയുടെ പിതാവ് ഓച്ചിറ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നു ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ അന്വേഷണത്തിനായി ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ‘അൻഷു അൻഷാദ്’ എന്ന പേരിലുള്ള അക്കൗണ്ടുകൾ പൊലീസ് ബ്ലോക്ക് ചെയ്തു. തുടർന്നു, പ്രതിയെ പിടികൂടുന്നതിനു ലൂക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടർന്നു ഖത്തറിൽ നിന്നു കയറ്റിവിട്ട പ്രതിയെ കരിപ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കോഴിക്കോട് നാദാപുരം, കാസർകോട്ചിറ്റാരിക്കൽ എന്നീ സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ എസ്ഐ സെബിൻ മാത്യു, എഎസ്ഐ സക്കീർ ഹുസൈൻ, എസ്‌സിപിഒ പ്രദീപ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.