ബീച്ചിൽ ഇന്നലെ 3 അപകടങ്ങൾ; തിരയിൽപ്പെട്ട 14 പേരെ രക്ഷിച്ചു
Mail This Article
കൊല്ലം∙ ബീച്ചിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം 3 അപകടങ്ങളിലായി 14 പേർ തിരയിൽപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡും ആണ് ഇവരെ രക്ഷപ്പെടുത്തിയത്. അഞ്ചു മണിയോടെയാണ് ആദ്യ സംഘം തിരയിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്ള 8 അംഗ സംഘമായിരുന്നു ഇത്. ലൈഫ് ഗാർഡ് പൊന്നപ്പനും മത്സ്യത്തൊഴിലാളികളും ചേർന്നു കരയ്ക്കെത്തിച്ച ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
തൊട്ടുപിന്നാലെ ബീച്ച് ഹോട്ടൽ ഭാഗത്ത് 2 സ്ത്രീകളും 10 വയസ്സുള്ള രണ്ടു കുട്ടികളും തിരയിൽപ്പെട്ടു. ഇവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പിന്നാലെ ഇതിനു സമീപം. ഒരു സ്ത്രീയും 10 വയസ്സുള്ള കുട്ടിയും തിരയിൽപ്പെട്ടു. ഇവരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളായ സേവ്യർ വിനോദ്, മിൽട്ടൻ , അനിൽ, അജയൻ, അനന്തു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏതാനും ആഴ്ചയായി ബീച്ചിൽ തിരയുടെ ശക്തി കൂടിയിട്ടുണ്ട് .
അവധിക്കാലം ആയതിനാൽ ആയിരങ്ങളാണ് ദിവസവും എത്തുന്നത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു ലംഘിച്ചു കാൽ നനയ്ക്കാൻ തിരയിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡും വലിയ രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിലും ബീച്ചിൽ ഇന്നലെ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. 10 വർഷത്തിനിടയിൽ നൂറോളം പേർ ബീച്ചിൽ തിരയിൽപ്പെട്ടു മരിച്ചിട്ടുണ്ട്.