പരീക്ഷാ ഹാളിൽ നിന്നു വിവാഹ വേദിയിലേക്ക് വിദ്യാർഥിനി; ആശംസകൾ നേർന്ന് അധ്യാപകരും സഹപാഠികളും
Mail This Article
കടയ്ക്കൽ ∙ പരീക്ഷാ തീയതിയിൽ സർവകലാശാല മാറ്റം വരുത്തിയപ്പോൾ വിദ്യാർഥിനിക്ക് വിവാഹവും പരീക്ഷയും ഒരു ദിവസം. വിവാഹ വേഷത്തിൽ രാവിലെ കോളജിൽ എത്തി പരീക്ഷയിൽ പങ്കെടുത്ത ശേഷം വിദ്യാർഥിനി വിവാഹ വേദിയിൽ എത്തി. പാങ്ങോട് മന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാംവർഷ ബികോം വിദ്യാർഥിനിയും കടയ്ക്കൽ കാഞ്ഞിരത്തുംമൂട് അബിന മനസിലിൽ സഫറുല്ലയുടെയും നബീസത്തിന്റെയും മകളുമായ അബിനയ്ക്കാണ് തീയതി മാറിയെത്തിയ പരീക്ഷ വിവാഹദിവസത്തിലായത്.
രാവിലെ 10ന് കോളജിൽ വൈവ വോസി പരീക്ഷയ്ക്ക് ഹാജരായ അബിന 11ന് ശേഷം വിവാഹം നടന്ന കാഞ്ഞിരത്തുംമൂട് എഎംജെ ഹാളിൽ എത്തുകയായിരുന്നു. ചടയമംഗലം പോരേടം നൈജാസ് മഹലിൽ നൗഷാദിന്റെയും ഷീജയുടെയും മകൻ നൈജാസ് ആണ് വരൻ. കഴിഞ്ഞ 12ന് നടത്താനിരുന്ന പരീക്ഷ ഇന്നലെ നടത്താൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു.
ആദ്യം തന്നെ അബിനയ്ക്ക് പരീക്ഷയ്ക്ക് അവസരം നൽകാൻ ഡോ. പി.നസീറും കൊമേഴ്സ് വകുപ്പ് മേധാവി ആർ.സുമയും കോളജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദും പ്രത്യേകം ശ്രദ്ധിച്ചു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അബിനയ്ക്ക് ആശംസകൾ നേർന്ന് അധ്യാപകരും സഹപാഠികളും കല്യാണ മണ്ഡപത്തിലേക്ക് യാത്രയാക്കി.