വ്യാപക കൃഷിനാശം: കാട്ടാന ശല്യം രൂക്ഷം
Mail This Article
തെന്മല∙ ബുധനാഴ്ച രാത്രിയിൽ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷൻ ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപകനാശം വരുത്തി. കരിയിലക്കുളം ബിജുവിന്റെ കോഴിക്കൂട്, പട്ടിക്കൂട് എന്നിവ തകർത്തു. വീടിന് സമീപത്ത് കൃഷി ചെയ്തിരുന്ന വാഴ, മരച്ചീനി എന്നിവയും ആന നശിപ്പിച്ചു, കരിയിലക്കുളം അലക്സ്, കൂടത്തിനാൽ തോമസ്കുട്ടി എന്നിവരുടെ വാഴയും മരച്ചീനിയും പൂർണമായും നശിപ്പിച്ചു. അലക്സിന്റെ സൗരോർജ വേലിയിലേക്ക് തേക്ക് മറിച്ചിട്ട ശേഷമാണ് ആന കൃഷിയിടങ്ങളിലേക്ക് പ്രവേശിച്ചത്. കുടിൽപുരയിടം ജോയിയുടെ വസ്തുവിന്റെ ഇരുമ്പ് വേലിയും തകർത്തു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.
കടശേരി∙ കടശേരി, കൈതക്കെട്ട് മേഖലകളിൽ കാട്ടാനയിറങ്ങി, കാർഷിക വിളകൾ നശിപ്പിച്ചു. കൈതക്കെട്ട് മനോജ് ഭവനിൽ മനോജ്, മാങ്കോട് സ്വദേശി മജീദ് എന്നിവരുടെ പുരയിടങ്ങളിലെ റബർ, തെങ്ങ്, കമുക് തുടങ്ങി വിളകളെല്ലാം നശിപ്പിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴ ശക്തമായതോടെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവായതായി നാട്ടുകാർ പറഞ്ഞു.
വനാതിർത്തികളിൽ സോളർ വേലിയും കിടങ്ങും നശിച്ചതാണ് ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണം. മഴ കൂടുതൽ ശക്തമാകുന്നതോടെ പകലും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പിറവന്തൂർ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കും.