ആളൊഴിഞ്ഞ് കിരണിന്റെ വീട്; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛൻ
Mail This Article
ശാസ്താംകോട്ട ∙ വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്നു കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി വിധി പറയുമ്പോൾ, വിസ്മയ തൂങ്ങിമരിച്ച പോരുവഴി ശാസ്താംനടയിലെ കിരണിന്റെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാവിലെ അച്ഛൻ സദാശിവൻ പിള്ളയ്ക്കൊപ്പമാണ് കിരൺ കോടതിയിലേക്കു പോയത്. അമ്മ ചന്ദ്രിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗേറ്റും കതകുകളും അടച്ചിട്ട നിലയിലായിരുന്നു.
വിധി വന്ന ശേഷവും ആരും ഇവിടേക്ക് എത്തിയില്ല. മാതാപിതാക്കളുടെ പ്രതികരണം അറിയാനായി മാധ്യമസംഘം പുറത്ത് കാത്തുനിന്നിരുന്നു. എന്നാൽ നാട്ടുകാർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നു കഴിഞ്ഞ 3 മാസമായി കിരൺ ശാസ്താംനടയിലെ വീട്ടിലാണുണ്ടായിരുന്നത്. നാട്ടിലെ പഴയ സൗഹൃദങ്ങളിലേക്കൊന്നും പോകാതെ വീട്ടിൽ തന്നെയായിരുന്നു എപ്പോഴും. ക്ഷേത്രങ്ങളിലും കോടതിയിലും പോകാൻ വേണ്ടി മാത്രമാണ് കിരണിനെ പുറത്ത് കണ്ടിരുന്നതെന്നു നാട്ടുകാർ പറഞ്ഞു.
‘പ്രതീക്ഷിച്ചതല്ല ഈ വിധി ’
വിസ്മയ ജീവനൊടുക്കിയ കേസിൽ കിരണിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധി പ്രതീക്ഷിച്ചതല്ലെന്നും ഉപരി കോടതികളെ ഉൾപ്പെടെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അച്ഛൻ സദാശിവൻപിള്ള പറഞ്ഞു.