ചീട്ടുകൊട്ടാരം പോലെയൊരു പോസ്റ്റ് ഓഫിസ് കെട്ടിടം; ഏത് നിമിഷവും തകർന്ന് വീഴാം
Mail This Article
കൊട്ടാരക്കര∙ തകർന്ന് വീഴാറായ സർക്കാർ കെട്ടിടത്തിൽ പ്രാണ ഭയത്തോടെ മുപ്പതോളം ജീവനക്കാർ. ജനങ്ങൾക്ക് മുന്നറിയിപ്പുമായി കയർ വേലിയും കെട്ടിടത്തിന് ചുറ്റിമുണ്ട്. ദേശീയപാതയോരത്ത് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് മുന്നിലെ കാലപ്പഴക്കം വന്ന ഹെഡ്പോസ്റ്റ് ഓഫിസ് കെട്ടിടമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.ചുവരിലേയും മേൽക്കൂരയിലേയും സിമന്റ് പാളികൾ അടർന്ന് വീഴാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായിട്ടില്ല. തകർച്ച കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. തൂണിന്റെ വശങ്ങളിലെ സിമന്റ് പാളി ഏതാനും നാൾ മുൻപ് നിലം പൊത്തി.
കെട്ടിടത്തിന്റെ പരിസരത്ത് കൂടി ആളുകൾ നടന്നു പോകാതിരിക്കാൻ കയർ കെട്ടി തടഞ്ഞിട്ടുണ്ട്. ദിവസവും അഞ്ഞൂറോളം ആളുകളാണ് സേവനം തേടി പോസ്റ്റ് ഓഫിസിൽ എത്തുന്നത്. നാൽപതു വർഷം പഴക്കമുള്ള മൂന്ന് നില കെട്ടിടത്തിലാണ് ഹെഡ്പോസ്റ്റ് ഓഫിസ് പ്രവർത്തനം. താലൂക്കിലെ 23 സബ് ഓഫിസുകളുടെയും 72 ശാഖകളുടെയും ആസ്ഥാനമാണ്. ജീവനക്കാരുടെ ക്വാർട്ടേഴ്സ് അടക്കം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. പോസ്റ്റ് ഓഫിസ് കെട്ടിടം തകരാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ കത്ത് നൽകി. ഉടൻ നന്നാക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. കേന്ദ്ര തപാൽ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ഇനിയും വൈകിയാൽ ദുരന്തഭൂമിയായി പോസ്റ്റ് ഓഫിസ് കെട്ടിടം മാറുമെന്നാണ് ജനങ്ങളുടെയും ജീവനക്കാരുടെയും മുന്നറിയിപ്പ്.