രണ്ടു കോടി രൂപയുടെ ഹൈടെക് കെട്ടിടം പണിതു, മറ്റു സൗകര്യങ്ങളും തയാർ; പക്ഷേ കോഴ്സില്ല
Mail This Article
കൊട്ടാരക്കര ∙ രണ്ടു കോടി രൂപയുടെ ഹൈടെക് കെട്ടിടം പണിതു, മറ്റു സൗകര്യങ്ങളും തയാർ. പക്ഷേ, വെട്ടിക്കവല പാലമുക്കിലെ പട്ടികജാതി വികസന വകുപ്പ് ഐടിഐയിൽ പുതിയ കോഴ്സുകൾ മാത്രം എത്തിയില്ല. 21 വിദ്യാർഥികളുള്ള ഒരു വർഷത്തെ കാർപന്റർ കോഴ്സ് മാത്രമാണ് ആരംഭകാലം മുതൽ ഉള്ളത്. പുതിയ കോഴ്സ് വേണമെന്ന ആവശ്യത്തിന് ഐടിഐ ആരംഭിച്ച 1992 മുതൽ പഴക്കമുണ്ട്. നിവേദനങ്ങളും പരാതികളും അടിക്കടി സർക്കാരിൽ എത്തുന്നുണ്ടെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. 2 വർഷം മുൻപാണ് കിഫ്ബി പദ്ധതിയിൽ 2 കോടി രൂപയുടെ ബഹുനില കെട്ടിടം നിർമിച്ചത്. പുതിയ കോഴ്സ് ഉടൻ എത്തുമെന്ന് പ്രഖ്യാപനവും ഉണ്ടായി.
പാവപ്പെട്ട പട്ടികജാതി വിദ്യാർഥികളുടെ പഠനത്തിന് മുൻഗണന നൽകി ആരംഭിച്ച സ്ഥാപനമാണിത്. 80 % സീറ്റുകൾ പട്ടിക ജാതിക്കാർക്കും 10% വീതം പട്ടിക വിഭാഗത്തിനും ജനറൽ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് ഐടിഐകളിൽ ഉള്ളത്. സിവിൽ, വെൽഡർ, ഫിറ്റർ, സർവേയർ കോഴ്സുകൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് നാടിന്റെ ആവശ്യം. കോഴ്സുകൾ ആരംഭിക്കുന്നതിന് പട്ടിക ജാതി വികസനവകുപ്പിനും അനുകൂല നിലപാടാണ്. എന്നാൽ ചില വകുപ്പുകൾ നടപടി വൈകിക്കുകയാണെന്നാണു പരാതി. പുതിയ കോഴ്സുകൾ ഇല്ലെങ്കിൽ പിന്നീട് ബഹുനില കെട്ടിടം നിർമിച്ചതെന്ന ചോദ്യമാണ് നാട്ടുകാരും വിദ്യാർഥികളും ഉയർത്തുന്നത്.