അച്ഛനെ കൊലപ്പെടുത്താൻ ശ്രമം, സംഭവം കണ്ട വയോധികയെ വീട്ടിൽ കയറി കഴുത്തിന് വെട്ടി; യുവാവ് അറസ്റ്റിൽ
Mail This Article
ഇരവിപുരം∙ അച്ഛനെയും സമീപവാസിയായ വയോധികയെയും കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാലയ്ക്കൽ സക്കീർ ഹുസൈൻ നഗറിൽ ഹാഷിർ(31)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4ന് കയ്യാലയ്ക്കൽ പട്ടാണിതങ്ങൾ നഗറിലായിരുന്നു സംഭവം. ഹാഷിർ, അച്ഛൻ നൂറുദ്ദീനെ കത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നത് അടുത്ത വീട്ടിലെ ജമീല (64) കാണാനിടയായി. ഇതോടെ ഹാഷിർ ജമീലയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൈവശം കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ജമീലയുടെ കഴുത്തിന് വെട്ടുകയായിരുന്നു.
കഴുത്തിനു പിറകിൽ മുറിവേറ്റ നൂറുദ്ദീനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും കൈയ്ക്കും പരുക്കേറ്റ ജമീലയെ മേവറത്തെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്ഐമാരായ ജയേഷ്, അരുൺഷാ, സിപിഒമാരായ ലതീഷ് മോൻ, അഭിലാഷ്, അനീഷ്, എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.