പ്ലസ്ടു : കൊല്ലം ജില്ലയിൽ വിജയം 85.68%; മിന്നും വിജയവുമായി വിഎച്ച്എസ്ഇ
Mail This Article
കൊല്ലം∙ ഹയർസെക്കൻഡറി പരീക്ഷയിൽ 85.68% വിജയവുമായി ജില്ല. വിഎച്ച്എസ്ഇ വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനവും ജില്ലയിൽ. 133 സ്കൂളുകളിലായി ഹയർസെക്കൻഡറിയിൽ 25990 വിദ്യാർഥികളാണ് റജിസ്റ്റർ ചെയ്തിരുന്നത്. പരീക്ഷ എഴുതിയ 25746 വിദ്യാർഥികളിൽ 22060 പേർ ഉപരിപഠനത്തിന് അർഹരായി. 2259 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
കഴിഞ്ഞവർഷത്തെ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലും ജില്ല ഇത്തവണ പിന്നോട്ടു പോയി. കഴിഞ്ഞ വർഷം 88.83 ആയിരുന്നു വിജയശതമാനം. 3786 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. 100% വിജയം നേടിയ സ്കൂളുകളും ഇത്തവണ ജില്ലയിലില്ല. കഴിഞ്ഞ വർഷം 4 സ്കൂളുകളുണ്ടായിരുന്നു. സംസ്ഥാനത്ത് മൊത്തത്തിൽ വിജയശതമാനത്തിലുണ്ടായ കുറവ് ജില്ലയെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
മിന്നും വിജയവുമായി വിഎച്ച്എസ്ഇ
നൈപുണ്യ പരിശീലനം വിഎച്ച്എസ്ഇയിൽ പൂർണമായും നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ പൊതുപരീക്ഷയിൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ജില്ല– 87.77%. കഴിഞ്ഞ തവണ 86.6 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 4112 വിദ്യാർഥികളിൽ 3609 പേരും ഉപരിപഠനത്തിന് അർഹത നേടി. 100% വിജയം നേടിയ സംസ്ഥാനത്തെ 15 സ്കൂളുകളിൽ നാലും ജില്ലയിലാണ്.
കരുനാഗപ്പള്ളി ഗവ.വിഎച്ച്എസ്എസ്, കൊറ്റൻകുളങ്ങര ഗവ.വിഎച്ച്എസ്എസ്, അച്ചൻകോവിൽ ഗവ.വിഎച്ച്എസ്എസ്, അയത്തിൽ വിവിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.
ഓപ്പൺ സ്കൂളിൽ 49.38%
ഓപ്പൺ സ്കൂളിൽ ഇത്തവണ 49.38%% വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ 58.52 ആയിരുന്നു വിജയശതമാനം. പരീക്ഷയെഴുതിയ 1284 പേരിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 634 പേർ. 7 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്.