പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 3 പേർ പിടിയിൽ
Mail This Article
കൊല്ലം ∙ പെട്രോൾ പമ്പ് ജീവനക്കാരനു നേരെയുള്ള കയ്യേറ്റം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച 3 പേർ പിടിയിൽ. അറസ്റ്റ് ചെയ്തശേഷം മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനക്കാരനെ ആക്രമിച്ചതിനും ഉപകരണങ്ങൾ തകർത്തതിനും കേസ്. ചവറ സുഷമ ഭവനിൽ മനോജ് (34), കാവനാട് മീനത്തുചേരി ഇന്ദിര ഭവനിൽ വിഷ്ണു (33), നീണ്ടകര മാമൻ തുരുത്ത്, ലാലു ഭവനിൽ സുനിൽ (38) എന്നിവരാണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
പൊലീസ് പിടിയിലായ ഇവരെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി ജീവനക്കാരെ ഉപദ്രവിച്ചതിനും ഉപകരണങ്ങൾ നശിപ്പിച്ചതിനും പ്രതിയായ മനോജിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശക്തികുളങ്ങര മരിയാലയം പമ്പിൽ എത്തിയ സംഘം കഴിഞ്ഞ ദിവസം പുലർച്ചെ പെട്രോൾ അടിച്ച ശേഷം പണം നൽകാത്തതിനാൽ പമ്പ് ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഈ സമയത്ത് പമ്പിനു സമീപം എത്തി. പ്രതികളെ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ മദ്യലഹരിയിൽ ആയിരുന്ന സംഘം ആക്രമിച്ചു. സിവിൽ പൊലീസ് ഓഫിസർ ദീപക്കിന്റെ വലതു കൈക്കും കാലിനും പരുക്കേറ്റു. എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജു, എസ്ഐ ഐ.വി.ആശ, ഗ്രേഡ് എസ്ഐ സലിം, എഎസ്ഐ ഡാർവിൻ, സിപിഒ രാജേഷ്, ദീപക് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.ഇവരെ റിമാൻഡ് ചെയ്തു.