ജീപ്പുകൾ കട്ടപ്പുറത്തായിട്ട് മാസങ്ങളായി; റെയ്ഡിനു പോകണമെങ്കിൽ സ്വന്തം വണ്ടിയെടുക്കണം
Mail This Article
കൊല്ലം∙ ജില്ലയിൽ ലഹരിക്കേസുകൾ പെരുകുന്ന സാഹചര്യത്തിലും സ്വന്തമായി വാഹനമില്ലാത്തത് ചില എക്സൈസ് ഓഫിസുകൾക്ക് എങ്കിലും തിരിച്ചടിയാകുന്നു. എഴുകോൺ, ചടയമംഗലം, ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫിസുകളിലെ ജീപ്പുകൾ കട്ടപ്പുറത്തായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. കൊട്ടാരക്കര സർക്കിൾ ഓഫിസിലെ ഒരേയൊരു ജീപ്പാണ് ഇപ്പോൾ ഊഴമിട്ട് എഴുകോണിലും ചടയമംഗലത്തും ഓടിയെത്തുന്നത്. കൊട്ടാരക്കര സർക്കിൾ ഓഫിസും കൂടി ചേരുമ്പോൾ 3 ഓഫിസുകളുടെ ഉപയോഗത്തിനാണ് ഈയൊരു ജീപ്പ്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഒരു വിവരം കിട്ടിയാൽ ഉദ്യോഗസ്ഥർ സ്വന്തം വാഹനത്തിൽ റെയ്ഡിനു പോകേണ്ട ഗതികേടാണ്. ജില്ലയിലെ ആന്റി നർകോട്ടിക്സ് സ്പെഷൽ സ്ക്വാഡിന്റെ വാഹനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ‘കാടാറു മാസം, നാടാറു മാസം’ എന്നതു പോലെ പകുതി ദിവസം എക്സൈസ് ഓഫിസിലാണെങ്കിൽ ബാക്കി പകുതി ദിവസം വർക് െഷോപ്പിലാണ് വാഹനം. കാലഹരണപ്പെട്ട വാഹനം മാറ്റി നൽകണം എന്ന ആവശ്യം ആരും കേട്ട മട്ടില്ല.