കായൽ നികത്തൽ വ്യാപകമായി;റവന്യു വകുപ്പ് നടപടി തുടങ്ങി
Mail This Article
ചവറ സൗത്ത്∙ ഗ്രാമപ്പഞ്ചായത്തിന്റെ തീര പ്രദേശങ്ങളിൽ കായലിൽ നിന്നും മോട്ടർ ഉപയോഗിച്ച് വൻതോതിൽ ചെളിയും മണ്ണും നീക്കം ചെയ്യുന്നവർക്കെതിരെ റവന്യു വകുപ്പ് നടപടി തുടങ്ങി. വടക്കുംഭാഗം കാവനാൽ ഭാഗത്ത് 35 സെന്റ് സ്ഥലത്ത് കായലിൽ നിന്നും മണ്ണും ചെളിയും ഡ്രജ് ചെയ്ത് നികത്തിയതായി കണ്ടെത്തി. പരാതിയെത്തുടർന്ന് വില്ലേജ് ഓഫിസർ എൻ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ഡ്രജിങ് യന്ത്രം വള്ളത്തിൽ കടത്തിക്കൊണ്ടുപോയി.
ഭൂസംരക്ഷണ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ചു തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. കായൽ കയ്യേറ്റം ഇവിടെ നടന്നതായി പരിശോധന നടത്താനും റവന്യു തീരുമാനിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കല്ല് കെട്ടി വൻ തോതിൽ കായൽ കയ്യേറ്റം നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന പരിശോധന ഉണ്ടാകുമെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. കായലിൽ നിന്നു മണ്ണും ചെളിയും കടത്തുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം പരിശോധനകൾ തുടരും. ഒട്ടേറെ പരാതികളാണ് ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസിൽ എത്തിയിട്ടുള്ളത്. കായൽ, കുളം എന്നിവ പഞ്ചായത്തിന്റെ പരിധിയിലും വരുമെന്നതിനാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റവന്യു പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.