5 കോടി രൂപ, മന്ത്രിയുടെ വാക്ക്;രണ്ടും അറിയാതെ റോഡ്
Mail This Article
കൊട്ടാരക്കര ∙ ഇരുചക്ര വാഹന യാത്രക്കാരെ വീഴ്ത്താൻ കൊട്ടാരക്കര- ഓയൂർ റോഡിലുടനീളം ആഴമേറിയ കുഴികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 10 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ 2 മാസം മുൻപ് മന്ത്രി നേരിട്ട് നിർദേശം നൽകിയ റോഡിനാണ് ഈ അവസ്ഥ. കൊട്ടാരക്കര ചന്തമുക്കിൽ നിന്നു യാത്ര തിരിച്ചാൽ ടിബി ജംക്‌ഷൻ, ഗാന്ധിമുക്ക്, തൃക്കണ്ണമംഗൽ,ക്ഷേത്ര ജംക്‌ഷൻ, കടലാവിള, നെല്ലിക്കുന്നം കാഷ്യു ഫാക്ടറി ജംക്‌ഷൻ, ചുങ്കത്തറ ഭാഗങ്ങൾ കടുത്ത അപകടമേഖലകളാണ്.
പൂയപ്പള്ളി വരെയും ഗട്ടറുകൾ നിറഞ്ഞ പാതയാണ്. റോഡിന്റെ മധ്യഭാഗത്തോട് ചേർന്നാണ് മിക്ക ഗട്ടറുകളും. സമീപത്തെത്തിയാൽ മാത്രമേ ഗട്ടറുകൾ കണ്ണിൽ പതിയുകയുള്ളൂ. കഴിഞ്ഞ ദിവസം കടലാവിള ജംക്‌ഷനിലെ ഗട്ടറിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. റോഡ് നവീകരണത്തിന് 5 കോടി രൂപ അനുവദിച്ച് ഒന്നര വർഷം കഴിഞ്ഞു. ഇതുവരെ നിർമാണം ആരംഭിക്കാനായില്ല. രണ്ട് മാസം മുൻപ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിൽ അവലോകനയോഗം ചേർന്നിരുന്നു. റോഡിലെ കുഴികൾ പൂർണമായി അടച്ച് അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നിർദേശം നൽകിയിരുന്നു.