നെട്ടയം രാമഭദ്രൻ കൊലക്കേസ്: വിചാരണ ഇന്നു തുടങ്ങും
Mail This Article
അഞ്ചൽ ∙ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ വിചാരണ തിരുവനന്തപുരം സിബിഐ (സ്പെഷൽ ജഡ്ജ് ) കോടതിയിൽ ഇന്നു തുടങ്ങും. 2010 ഏപ്രിൽ 10 ന് രാത്രി നടന്ന കൊലപാതകത്തിന്റെ വിചാരണ വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാമഭദ്രന്റെ കുടുംബം. സിപിഎം പ്രവർത്തകരും നേതാക്കളുമാണ് കേസിലെ പ്രതികൾ. എല്ലാ പ്രതികളും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും മാപ്പു സാക്ഷികളുടെ വിചാരണയാണു ഇന്നു നടക്കുക .
കോൺഗ്രസ് ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രൻ , നാൽപത്തിനാലാം വയസ്സിൽ വീടിനുള്ളിൽ ഭാര്യയുടെയും രണ്ടു പെൺമക്കളുടെയും മുന്നിലാണു കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി സിപിഎം പ്രവർത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും തമ്മിലെ തർക്കം രാമഭദ്രന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗിരീഷിനെ ചിലർ മർദിച്ചതിനു പകരമായി സിപിഎം പ്രവർത്തകർ പ്രാദേശിക കോൺഗ്രസ് നേതാവായ നെട്ടയം രാമഭദ്രനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ 16 സിപിഎം പ്രവർത്തകരെ പ്രതികളായി അറസ്റ്റ് ചെയ്തു. എന്നാൽ ഇടതു ഭരണ കാലത്തു നടത്തിയ അന്വേഷണത്തിൽ നീതി ലഭിച്ചില്ലെന്ന് കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകിയാണു സിബിഐ അന്വേഷണത്തിന് അനുമതി നേടിയത്.
സിബിഐ അന്വേഷണത്തിൽ പ്രതികളുടെ എണ്ണം 21 ആയി. രണ്ടു പേർ മാപ്പുസാക്ഷികളായി. രണ്ടാം പ്രതിയും സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ കഴിഞ്ഞ 12 ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മറ്റൊരു പ്രതി സിപിഎം മുൻ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമൻ ഒന്നര വർഷം മുൻപു പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.