ഓൺലൈൻ പണമിടപാട് തട്ടിപ്പ് കൂടുന്നു: ജാഗ്രതാ നിർദേശം
Mail This Article
കൊട്ടാരക്കര∙കൊല്ലം റൂറൽ ജില്ലയിൽ ഓൺലൈൻ പണമിടപാട് തട്ടിപ്പ് പരാതികൾ വർധിക്കുന്നു. പത്തിലേറെ പരാതികളാണ് ഈയിടെ ലഭിച്ചത്. റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ഒരു മാസമായി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പരാതി ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ടാണ്. ആർബിഐ യുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ സൃഷ്ടിച്ച് ആകർഷകമായ വായ്പ തിരിച്ചടവ് നിബന്ധനകൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി ഇരകളെ കുടുക്കുന്നതായാണ് പരാതിയെന്ന് കൊല്ലം റൂറൽ എസ്പി കെ.ബി.രവി അറിയിച്ചു.
ലോൺ ആപ് ഫോണിൽ ഡൗൺലോഡ് ചെയ്‌ത് ലോൺ എടുത്താൽ ഉടൻ തന്നെ വാട്സാപ് മെസേജുകൾ, ഫോൺ കോളുകൾ എന്നിവ തട്ടിപ്പ് സംഘങ്ങളിൽ നിന്നു വരും. നിങ്ങളുടെ ഫോണിൽ നിന്നും വിവരങ്ങൾ കൈക്കലാക്കി വേഗത്തിൽ തിരിച്ചടയ്‌ക്കുന്നതിന് ഭീഷണിപ്പെടുത്തും. ഭീഷണി ഉപയോഗിച്ച് ഉയർന്ന തുക ഈടാക്കും. ഇല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് ബന്ധുക്കളെയും ഭീഷണിപ്പെടുത്തും.
ജാഗ്രതാ നിർദേശങ്ങൾ
∙ എൻബിഎഫ് സി ആയി റജിസ്റ്റർ ചെയ്ത ആർബിഐ അംഗീകരിച്ച ലോൺ ആപ്ലിക്കേഷനുകൾ മാത്രമേ ഡൗൺലോഡ് ചെയ്യാവൂ.
∙സോഷ്യൽ മീഡിയകളിൽ കാണുന്ന ആകർഷകമായ വായ്പ തിരിച്ചടവ് പരസ്യങ്ങളിൽ വീഴാതിരിക്കുക.
∙ ലോൺ ആവശ്യത്തിന് ബാങ്കിനെയോ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കോർപറേഷനെയോ സമീപിക്കുക. സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക.
∙ലോൺ പ്രോസസിങ്ങിനായി ലോണിന്റെ ഒരു ഭാഗം മുൻകൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണ്.
∙കോൺടാക്‌റ്റുകൾ, ലൊക്കേഷൻ, ഫോട്ടോ തുടങ്ങിയ ഫോൺ അനുമതികൾ ഈ ആപ്പുകൾക്ക് ഒരിക്കലും നൽകരുത്.
∙ ഫോൺ ആക്‌സസ് വഴി മുഴുവൻ കോൺടാക്‌റ്റ് ലിസ്‌റ്റും, ഫോട്ടോകളും വിഡിയോകളും തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കും.