തെരുവുനായയുടെ കടിയേറ്റ് 11 വിദ്യാർഥികൾക്ക് പരുക്ക്
Mail This Article
കൊല്ലം∙ തെരുവുനായ ആക്രമണത്തിന് വിലക്കില്ലാതെ നഗരം. ഇന്നലെ കർബല റോഡിൽ തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ 11 പേർക്ക്. കൊല്ലം ശ്രീനാരായണ വനിതാ കോളജിനു മുന്നിൽ രാവിലെ ഒൻപതോടെയാണ് സംഭവം. കോളജിലും സ്കൂളിലും എത്തിയ വിദ്യാർഥികൾക്കും ഇവരെ രക്ഷിക്കാൻ ശ്രമിച്ച എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ ബസിലെ ക്ലീനർക്കും കടിയേറ്റു.
ബിഷപ്് ജെറോം എൻജിനീയറിങ് കോളജ് വിദ്യാർഥി അനന്തു, ശ്രീനാരായണ നഴ്സിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനികളായ രാഖില, കാവ്യ, ആരതി, ഐശ്വര്യ, എസ്എൻ വനിതാ കോളജിലെ വിദ്യാർഥിനികളായ ദേവിക, പ്രതിഭ, അമൃത, എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പ്രണവ് , പത്താംക്ലാസ് വിദ്യാർഥി വിനായകൻ, സ്കൂൾ ബസ് ക്ലീനറായ അതുൽ എന്നിവരെയാണ് തെരുവ് നായ അക്രമിച്ചത്. കൈയ്ക്കും കാലിനും കടിയേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു വിദ്യാർഥി ഭക്ഷണ പാത്രം കൊണ്ട് നായയെ അടിച്ചു താഴെയിടുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നും എല്ലാവരും ആശുപത്രി വിട്ടെന്നും ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. വീടുകളിൽ നിന്നും കടകളിൽ നിന്നും കർബല റോഡിൽ ഭക്ഷ്യമാലിന്യം തള്ളുന്നതിനാൽ ഇവിടെ തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.