കോവിഡിനു ശേഷം നിയമം മാറ്റിയെഴുതി ഇന്ത്യൻ റെയിൽവേ; യാത്രക്കാരോട് ഒട്ടും ശ്രദ്ധയില്ല
Mail This Article
കൊല്ലം ∙ കോവിഡിനു ശേഷം നിയമം മാറ്റിയെഴുതി ഇന്ത്യൻ റെയിൽവേ. തിരക്കേറിയ സമയങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ യാത്രാ സൗകര്യം വർധിപ്പിക്കാനോ സീസൺ ടിക്കറ്റ് യാത്രികരടക്കമുള്ളവരോടുള്ള അവഗണന ഇല്ലാതാക്കാനോ നടപടിയില്ല. എക്സ്പ്രസ് ട്രെയിനുകളിലെ ഡി റിസർവേഷൻ കോച്ചുകളിലടക്കം കോവിഡിന് മുൻപ് സീസൺ ടിക്കറ്റ് യാത്രക്കാർക്ക് യാത്രാ അനുമതി നൽകിയിരുന്നു. റിസർവേഷൻ കോച്ചുകളിലെ നമ്പർ 12,13 കോച്ചുകളിലായാണ് സീസൺ ടിക്കറ്റ് യാത്രികർക്ക് മുൻപ് യാത്രാ അനുമതി നൽകിയിരുന്നത്. എന്നാൽ കോവിഡിനു ശേഷം സർവീസ് പുനരാരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സീസൺ ടിക്കറ്റ് യാതികർക്ക് മുൻപ് ഉണ്ടായിരുന്നത് പോലെ അനുവദനീയമായ റിസർവേഷൻ കോച്ചുകളിൽ യാത്രാ അനുമതി നൽകുകയോ പകരം യാത്രാ സൗകര്യം കണക്കിലെടുത്ത് ജനറൽ കോച്ചുകളുടെ എണ്ണത്തിൽ വർധന വരുത്തുകയോ ചെയ്തിട്ടില്ല.
രാവിലെ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സീസൺ ടിക്കറ്റ് യാത്രികരാണ് റെയിൽവേയുടെ ഈ അനീതിക്ക് ഇരയായി തീർന്നിട്ടുള്ളത്. കോട്ടയം വഴി പോകുന്ന ശബരി എക്സ്പ്രസ് ട്രെയിനിൽ രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ഇരുന്നൂറിലേറെ സീസൺ ടിക്കറ്റ് യാത്രികരാണ് ദിവസവും ഉണ്ടാവുക. മുന്നിലും പിന്നിലുമായുള്ള 2 ജനറൽ കോച്ചുകളും ഒരു ബോഗിയുടെ പകുതിയോളം വരുന്ന ഒരു വനിതാ കോച്ചും മാത്രമാണ് ഉണ്ടാകുക.
ജനറൽ കോച്ചുകളാകട്ടെ കാലു കുത്താൻ ഇടമില്ലാതെയാണ് എത്തുന്നത്. അതിൽ കയറിപ്പറ്റാൻ തിക്കും തിരക്കുമാണ്. സീസൺ ടിക്കറ്റ് യാത്രികരുടെ മാത്രമല്ല വിവിധ ആശുപത്രികളിലും മറ്റും പോകാനായി രോഗികൾ അടക്കമുള്ള മറ്റു യാത്രികരും ഈ സമയത്ത് യാത്രികരായി എത്താറുണ്ട്. എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചിൽ കയറാനായി സാഹസികത കാട്ടേണ്ട സ്ഥിതിയാണ്. ഫ്രണ്ട്സ് ഓൺ റെയിൽ അടക്കമുള്ള യാത്രക്കാരുടെ സംഘടനകളും യാത്രക്കാരും നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ ഒക്ടോബർ മുതൽ ചില എക്സ്പ്രസ് ട്രെയിനുകളിൽ ഡി റിസർവേഷൻ കോച്ചുകളിൽ സീസൺ ടിക്കറ്റ് യാത്രികർക്ക് അടക്കമുള്ള യാത്രക്കാർക്ക് യാത്രാ അനുമതി നൽകാൻ ഉത്തരവ് ആയിട്ടുണ്ട്.