മുക്കടവ് പാലത്തിന് പ്ലാറ്റ്ഫോം ഒരുക്കുന്നു
Mail This Article
പുനലൂർ ∙ പുനർനിർമാണം പുരോഗമിക്കുന്ന പുനലൂർ–മൂവാറ്റുപുഴ കെഎസ്ടിപി സംസ്ഥാന ഹൈവേയിൽ കോന്നി–പുനലൂർ റീച്ചിന്റെ ഭാഗത്ത് വരുന്ന മുക്കടവ് പാലത്തിന്റെ പ്ലാറ്റ്ഫോം നിർമാണം കൂറ്റൻ ക്രെയിൻ എത്തിച്ച് ക്രമീകരിച്ചു തുടങ്ങി. 200 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചാണ് ലോഹ നിർമിത ഗർഡറുകൾ ഘടിപ്പിക്കുന്നത്. ഗർഡറുകൾക്കു മുകളിലായി പ്ലാറ്റ്ഫോം നിർമിച്ച് പാലം കോൺക്രീറ്റ് ചെയ്യും. അതിനുശേഷം അഴീക്കൽ പാലം മോഡലിൽ പാലം നിർമിക്കുന്നതാണ് പദ്ധതി. 50 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണം 6മാസം കൊണ്ട് പൂർത്തീകരിക്കാനന്നത്.
മുക്കടവ് ആറിന് ഇരുവശവും നിർമാണം പൂർത്തിയായി കഴിഞ്ഞു. ആറ്റിൽ നിന്നു കൂറ്റൻ പാറകൾ നീക്കം ചെയ്യുന്ന ജോലികൾ ഒരു വർഷം മുൻപ് തുടങ്ങിയതാണ്. മുക്കടവ് നദിയുടെ മധ്യഭാഗത്ത് തൂണുകൾ നിർമിക്കാതെയുള്ള പ്രത്യേക സാങ്കേതിക വിദ്യയിലൂടെയാണ് പാലം തീർക്കുന്നത്. പാലത്തിന് നടപ്പാത നിർമിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ഗതാഗതം നടത്തുന്ന പാലം അതേപടി നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ നടപ്പാത ഈ പാലത്തിൽ നിന്നും ഒഴിവാക്കാൻ നീക്കം ഉണ്ടെന്നുമാണ് അറിയുന്നത്.ശബരിമല സീസണിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ പ്രധാന ഇടത്താവളമാണിത്. പുനലൂർ നഗരസഭയുടെയും പിറവന്തൂർ ഗ്രാമപ്പഞ്ചായത്തിന്റെയും അതിർത്തി ഭാഗമായ ഇവിടെ രണ്ട് കുളിക്കടവുകളാണ് നിർമിച്ചിരിക്കുന്നത്.