ജലനിരപ്പുയർന്നു; സ്പിൽവേയുടെ ഷട്ടറുകൾ മാറ്റുന്നതു നിർത്തിവച്ചു
Mail This Article
പരവൂർ ∙ മഴയിൽ പരവൂർ കായലിലെ ഒഴുക്ക് വർധിച്ചതോടെ പൊഴിക്കര ചീപ്പ് പാലത്തിലെ സ്പിൽവേയുടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിൽ. മൂന്നു മാസങ്ങൾക്കു മുൻപാണു ജീർണിച്ച പഴയ ഷട്ടറുകൾ നീക്കം ചെയ്തു പുതിയതു സ്ഥാപിക്കുന്ന പണി ആരംഭിച്ചത്. ഇതിനായി മണൽചാക്കുകൾ ഉപയോഗിച്ചു ബണ്ടുകളും നിർമിച്ചിരുന്നു. ഒഴുക്ക് കൂടിയതോടെ ബണ്ടുകൾ രണ്ട് പ്രാവശ്യം ഒലിച്ചു പോയി. 1.5 കോടി രൂപയ്ക്ക് എറണാകുളത്തുള്ള കമ്പനിക്കാണു കരാർ നൽകിയിരിക്കുന്നത്. ആലപ്പുഴ ഡ്രജർ സബ് ഡിവിഷനാണു പണി നടത്തുന്നത്.
എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴ കാരണം കായലിൽ ജലനിരപ്പ് ഉയർന്നതോടെ നിർമാണം താൽക്കാലികമായി നിർത്തിവച്ചത്. കായലിലെ ജലനിരപ്പ് താഴ്ന്നാലേ പണി തുടരാൻ സാധിക്കൂ. എട്ട് ഷട്ടറുകളാണു മാറ്റി സ്ഥാപിക്കാനുള്ളത്. നാലോ അല്ലെങ്കിൽ രണ്ടോ ഷട്ടറുകൾ വീതമാണു മാറ്റാൻ ഉദ്ദേശിക്കുന്നത്. രണ്ടുവർഷം മുൻപു ടെൻഡർ നൽകിയെങ്കിലും പണി തുടങ്ങാൻ വൈകി. ഷട്ടറുകൾ സ്ഥാപിക്കുന്നതു വൈകിയാൽ കായലിന്റെ സമീപത്തുള്ളവരെ ബാധിക്കും.
കടലിൽനിന്നു കായലിലേക്കുള്ള ഉപ്പുവെള്ളം തടയുന്നതിനു കൂടിയാണു വർഷങ്ങൾക്കു മുൻപു സ്പിൽവേ നിർമിച്ചത്. പൊഴിക്കര താഴത്തഴികം പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളമാണ്. ഉപ്പുവെള്ളം കയറിയാൽ പരവൂർ പോളച്ചിറ മേഖലകളിലെ കൃഷിയും നശിക്കാൻ സാധ്യതയുണ്ട്. പരവൂർ കായലിലെ ജലനിരപ്പ് താഴ്ന്നാൽ നിർമാണം പുനരാരംഭിക്കും.