ADVERTISEMENT

പുനലൂർ ∙ പുനർനിർമാണം നടക്കുന്ന നിർദിഷ്ട പുനലൂർ-മൂവാറ്റുപുഴ കെഎസ്ടിപി സംസ്ഥാന ഹൈവേയിൽ കല്ലടയാറിനോട് ചേർന്നുള്ള കൂറ്റൻ ഗാബിയൻ ഭിത്തി തകർന്നു കല്ലടയാറ്റിലേക്കു പതിച്ചു. പുനലൂർ നെല്ലിപ്പള്ളി പെട്രോൾ പമ്പിനു സമീപമാണ് ഇന്നലെ രാവിലെ 40 മീറ്ററോളം ദൂരത്തിൽ 10 മീറ്റർ ഉയരമുള്ള ഭിത്തി തകർന്നത്. സമീപത്തു വാഹന ഗതാഗതം നടക്കുന്ന ഭാഗം തകരാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

കല്ലടയാറ്റിൽ ജലനിരപ്പുയർന്നപ്പോൾ വളവുഭാഗമായ ഇവിടേക്കു വെള്ളമൊഴുക്കിന്റെ ശക്തമായ സമ്മർദത്തെത്തുടർന്നും ഭിത്തിയുടെ മുകൾഭാഗത്ത്  പാതയുടെ സമാന്തരമായി മണ്ണിട്ട ഭാഗത്തു കൂടുതൽ വെള്ളം ഒഴുകിയെത്തിയതും മൂലമാണ് ഭിത്തി തകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 9 മാസം കൊണ്ട് നിർമിച്ച ഭിത്തി തകർന്നത് അടുത്ത വർഷം പാത കമ്മിഷൻ ചെയ്യാനിരിക്കെയാണ്. ഇന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ലോഹ നിർമിത വലയിൽ പാറക്കഷണങ്ങൾ ചതുരാകൃതിയിൽ അടുക്കി പ്രത്യേക സാങ്കേതിക വിദ്യയിലൂടെ  നിർമിക്കുന്നതാണ് ഗാബിയൻ ഭിത്തി.

ഈ പാത കല്ലടയാറുമായി അതിർത്തി പങ്കിടുന്ന ഏക ഭാഗം എന്ന നിലയിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് കെഎസ്ടിപി എൻജിനീയറിങ് വിഭാഗം ഇവിടെ ഗാബിയൻ ഭിത്തി തന്നെ നിർമിക്കണമെന്ന് നിർദേശിച്ചത്. കാലവർഷം കനക്കുകയും കല്ലടയാറ്റിൽ ജലനിരപ്പുയരുകയും ചെയ്തതോടെ ഗാബിയൻ ഭിത്തിയുടെ അടിസ്ഥാനം നിർമിച്ച ഭാഗത്തിനു തകർച്ചയുണ്ടായി 10 മീറ്റർ ഉയരത്തിൽ ആയിരക്കണക്കിനു ടൺ  ഭാരമുള്ള ഭിത്തി തകർന്നടിയുകയായിരുന്നു.

ഇവിടെ നദിയിൽ നല്ല ആഴമുള്ള ഭാഗമായതിനാൽ കല്ലടയാറ്റിലേക്കു വീണ വൻ പാറക്കഷണ ശേഖരം ഇനി പുനർനിർമാണത്തിനു തിരികെയെടുക്കാനും സാധിക്കില്ല.എറണാകുളത്തു നിന്നു മൂന്ന് ജില്ലകൾ പിന്നിട്ട് വേഗത്തിൽ തലസ്ഥാനത്തെത്തുന്ന തരത്തിൽ മലയോര ഹൈവേയുമായി ബന്ധപ്പെടുത്തി നിർമിക്കുന്ന ഈ പാതയിലെ വേറെ ഭാഗങ്ങളിലും ഒട്ടേറെ ഗാബിയൻ ഭിത്തികൾ തീർത്തിട്ടുണ്ട്.

മലയോര ഹൈവേ കമ്മിഷൻ ചെയ്തു മൂന്നു മാസത്തിനുള്ളിൽ പുനലൂരിൽ നിന്നു 6 കിലോമീറ്റർ അകലെ കരവാളൂർ പിറക്കലിൽ കൂറ്റൻ ഭിത്തി തകർന്നത് വിവാദമാവുകയും കരാറുകാരനിൽ നിന്നു തുകയീടാക്കി ഭിത്തി രണ്ടുമാസം മുൻപ് പുനർനിർമിക്കുകയും ചെയ്തിരുന്നു. ഇതരസംസ്ഥാന ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന ഏറ്റവും പ്രധാന പാതയുമാണിത്. തമിഴ്നാട്ടിൽ നിന്നു പുനലൂരിലെത്തുന്ന സംസ്ഥാനാന്തര പാതയിലെ ചരക്കു ലോറികൾ ഈ പാതയിലൂടെയാണ് പത്തനംതിട്ട റൂട്ടിലേക്കും കായംകുളം വഴി ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കും പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com