വൈറൽ പനി പടരുന്നു; ഡെങ്കിയും തക്കാളിപ്പനിയും പിന്നാലെ പനിക്കുളിരിൽ വിറച്ച് ജില്ല
Mail This Article
കൊല്ലം ∙ ഇന്നലെ മാത്രം വൈറൽ പനിക്ക് ജില്ലയിൽ ചികിത്സ തേടിയത് 797 പേർ. ഒരാഴ്ചയ്ക്കിടെ 5690 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. ഒരാഴ്ചയ്ക്കിടെ 45 ഡെങ്കിപ്പനിയും 2 എലിപ്പനിയും ജില്ലയിൽ സ്ഥിരീകരിച്ചു. ഇന്നലെ 25 കുട്ടികളിൽ തക്കാളിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോർപറേഷൻ മേഖലയിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ ഫോഗിങും കൊതുക് നശീകരണ പ്രവർത്തനങ്ങളും അടുത്ത ദിവസങ്ങളിൽ ഊർജിതമാക്കും. ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിനെതിരെ ജില്ലയിൽ ജാഗ്രതാ നിർദേശമുണ്ട്. ഡെങ്കിപ്പനിക്കു കാരണമായ 4 തരം വൈറസുകളുടെയും സാന്നിധ്യം ജില്ലയിൽ ഉള്ളതിനാൽ ഒരിക്കൽ വന്നുപോയവർക്ക് വീണ്ടും ഡെങ്കി പിടിപെട്ടാൽ രോഗം ഗുരുതരമാവാൻ സാധ്യതയുണ്ട്.
പനി വർധിച്ചതോടെ ജില്ലയിൽ എല്ലായിടത്തും പനി ക്ലിനിക്കുകളും കൊതുകുവലയിട്ട പനി വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ തുറന്നതോടെ കുട്ടികളിലും വൈറൽ പനി വ്യാപകമാവുന്നുണ്ട്. ഭേദമാവാൻ ഒരാഴ്ചയെങ്കിലും വേണ്ടി വരും. ആരോഗ്യപ്രവർത്തകരിലും പനി ബാധിക്കുന്നത് സംവിധാനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കോവിഡ് കേസുകളും വർധിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്നും നിർദേശമുണ്ട്.