രുചിച്ചു നോക്കാം കൂൺകാപ്പി; ആ അറിവുകൾ വഴിതുറന്നതു പുതുമയുള്ള ഉൽപന്നത്തിലേക്ക്
Mail This Article
പത്തനാപുരം∙ തലവൂർ കൃഷിഭവനും സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രവും പകർന്ന അറിവുകൾ വഴിതുറന്നതു പുതുമയുള്ള ഉൽപന്നത്തിലേക്ക്. കൂണിൽ നിന്നു കാപ്പിയെന്ന അപൂർവതയ്ക്ക് ഇവിടെ തുടക്കമായി. മിൽക്കി, ഓയിസ്റ്റർ, ലയൺസ് മാനേ, ചാഗ, ടർക്കി കൂൺ, അറബിക്ക കോഫി എന്നിവ ചേരുന്ന കാപ്പിപ്പൊടിയാണ് സംരംഭകനായ തലവൂർ സ്വദേശി ലാലു തോമസ് നിർമിച്ചിട്ടുള്ളത്. ചെറുകിട വ്യവസായ സംരംഭം എന്ന നിലയ്ക്കാണ് നിർമാണം.
നാരടങ്ങിയ ഭക്ഷണം ആരോഗ്യകരമായതിനാലാണ് കൂൺവിഭവങ്ങൾക്കു പിന്തുണ നൽകുന്നതെന്നു കൃഷിവിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധർ സാക്ഷ്യം. പച്ചക്കറികളിലും പഴവർഗങ്ങളിലും അടങ്ങിയിരിക്കുന്നതിനെക്കാൾ കൂടുതൽ അളവിൽ ധാതുലവണങ്ങളും ധാരാളം നാരിന്റെ അംശവും കൂണിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ കർഷകരെ കൂൺകൃഷിയിലേക്ക് ആകർഷിച്ച് സ്വയംപര്യാപ്തത ഉറപ്പാക്കാനാണ് കൃഷി വിജ്ഞാനകേന്ദ്രം ലക്ഷ്യമിടുന്നതെന്ന് മേധാവി ഡോ. ബിനി സാം പറഞ്ഞു.
കൊല്ലം കാഷ്യു എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ, കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എന്നിവയുടെ ലബോറട്ടറികളിൽ നിന്നും കൃഷിവിജ്ഞാന കേന്ദ്രത്തിൽ നിന്നുമാണു കൂൺകാപ്പിയുടെ ശാസ്ത്രീയമായ പോഷകമൂല്യം, സൂക്ഷിപ്പ് കാലാവധി, മൂല്യനിർണയ വിവരം എന്നിവ വിലയിരുത്തിയത്.
ലാബേ മഷ്റൂം കോഫി
മിൽക്കി, ഓയിസ്റ്റർ എന്നീ കൂണുകൾ കൃഷിഭവന്റെ പരിധിയിൽ ക്ലസ്റ്ററുകൾ തിരിച്ചാണ് കർഷകർ ഉൽപാദിപ്പിക്കുന്നത്. അറബിക്ക കോഫി വയനാട്ടിൽ നിന്നാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ലയൺസ് മാനേ, ചാഗ, ടർക്കി എന്നീ കൂണുകൾ. ഇവയെല്ലാം ചേർത്താണ് കാപ്പിയുടെ ഉൽപാദനം.
കൂൺ കർഷകർക്ക് മികച്ച വരുമാനം നേടുന്നതിനു സഹായകമാണ് 'ലാബേ മഷ്റൂം കോഫി'. കൂണിന്റെ മൂല്യവർധിത ഉൽപന്നമെന്ന നിലയ്ക്കു പുതു കാപ്പിരുചി സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണു ലാലു തോമസ്. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഉൽപന്നത്തിന് തുടക്കമാകുന്നതെന്നും അവകാശപ്പെട്ടു.