പുനലൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാർ; 12 വാഹനങ്ങളെയും കാൽനടക്കാരെയും ഇടിച്ചു
Mail This Article
പുനലൂർ ∙ പട്ടണമധ്യത്തിൽ ഇന്നലെ രാത്രി കാർ നിയന്ത്രണം വിട്ടു 12 വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഹൈസ്കൂൾ ജംക്‌ഷനിലെ ഡോക്ടറുടെ വാഹനമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. ഡ്രൈവറെ ഉടൻ തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിച്ചു. കാൽനടക്കാരായ രണ്ടുപേരെ പരുക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9ന് ദേശീയപാതയിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷനും ആശുപത്രി ജംക്‌ഷനും മധ്യേയാണ് സംഭവം.
കാറിന്റെ ആക്സിലറേറ്റർ മുറുകിയിരുന്നതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്സിലറേറ്റർ ഒരേ രീതിയിൽ ഞെരുങ്ങിയിരുന്നതിനാൽ വേഗം കുറയ്ക്കാനായില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഏറ്റവും ഒടുവിൽ ആശുപത്രി ജംക്‌ഷനിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് കാര്‍ നിന്നത്. ഒരു ആംബുലൻസിലും വാഹനം തട്ടിയിട്ടുണ്ട്. രണ്ടു കാൽനട യാത്രക്കാരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറുകളിലും ഓട്ടോയിലും ആംബുലൻസിലുമാണ് കാർ ഇടിച്ചത്. 50 മീറ്ററോളം ദൂരത്തിൽ ഒരു സ്കൂട്ടർ ഇടിച്ചു നിരക്കി ആശുപത്രി ജംക്‌ഷനിലെ മെഡിക്കൽ സ്റ്റോറിന് മുന്നിൽ വരെയെത്തിച്ചു. തുടർന്ന് ആംബുലൻസിലും ഓട്ടോയിലും ഇടിച്ചു നിൽക്കുകയായിരുന്നു.