ക്യാമറകൾ ‘പണി’ തുടങ്ങി, 24 മണിക്കൂറും പരിശോധന; നിയമലംഘനത്തിന് വാഹന ഉടമകൾക്ക് നോട്ടിസ്
Mail This Article
കൊട്ടാരക്കര∙ പൊതുനിരത്തിലെ നിരീക്ഷണ ക്യാമറകൾ പണി തുടങ്ങി. നിയമലംഘനത്തിന് 78 വാഹന ഉടമകൾക്ക് നോട്ടിസ് അയച്ചു. 35000 രൂപയാണ് ഇവരിൽ നിന്ന് ഈടാക്കുന്നത്. ട്രയൽ റണ്ണിൽ ക്രമക്കേട് കണ്ടെത്തിയവർക്കാണ് നോട്ടിസ്. കടുത്ത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനാണ് ഇപ്പോഴത്തെ നിർദേശം. പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്.
കൊട്ടാരക്കര സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിലാണ് നിരീക്ഷണ സംവിധാനം. 24 മണിക്കൂറും പരിശോധന നടക്കും. ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി എട്ട് ജീവനക്കാർ കൺട്രോൾ റൂമിൽ ഉണ്ടാകും. 11 ജീവനക്കാരെയാണ് കെൽട്രോൺ കൊട്ടാരക്കരയിൽ നിയമിച്ചിട്ടുള്ളത്. എട്ട് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 11 അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും കൊല്ലം ജില്ലയിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി ഉണ്ട്.
അപകടങ്ങൾ കുറയുന്നില്ല
കഴിഞ്ഞ മാസം വാഹനാപകടങ്ങളിൽപ്പെട്ട് പൊതുനിരത്തിൽ പൊലിഞ്ഞത് 24 പേർ. 254 പേർക്ക് ഗുരുതരമായി പരുക്കേറ്റു. 242 അപകടങ്ങളാണ് നടന്നത്.1910 പേരിൽ നിന്നു 37,64234 രൂപ പിഴ ഇനത്തിൽ ഈടാക്കി. അപകടമേഖലകളിൽ കൂടുതൽ സുരക്ഷാനടപടികൾ ഉണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്.അൻസാരി പറഞ്ഞു.