പൊലീസ് പരിധിക്കു പുറത്ത്; തെന്മലക്കാർക്ക് പരാതി
Mail This Article
തെന്മല∙ ദുരന്തമുണ്ടായാൽ ആദ്യം ഓടിയെത്തേണ്ട തെന്മല പൊലീസ് പരിധിക്ക് പുറത്താണ്. പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലത്ത് മൊബൈൽ കവറേജ് ഇല്ലാത്തതാണ് കാരണം. ലാൻഡ് ഫോൺ ഇവിടെയുണ്ടെങ്കിലും ഉപയോഗക്ഷമമല്ല.തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ എന്തെങ്കിലും അത്യാഹിതമോ ദുരന്തമോ സംഭവിച്ചാൽ പൊലീസിനെ അറിയിക്കാൻ പ്രയാസമാണ്. ഇൻസ്പെക്ടർ, എസ്ഐ എന്നിവരുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ കണക്‌ഷൻ ബിഎസ്എൻഎല്ലാണ്. ഇവിടെ ബിഎസ്എൻഎല്ലിന് കവറേജ് ഇല്ലാത്തതിനാൽ ഇവരും പരിധിക്കു പുറത്തായിരിക്കും. സ്റ്റേഷന് പുറത്തിറങ്ങിയാൽ മാത്രമേ ഫോൺ ശബ്ദിക്കൂ.
തെന്മല ടൗണിൽ നിന്നും സ്റ്റേഷൻ ഡാം ഐബിയിലേക്ക് മാറുന്ന സമയത്ത് ഇവിടെ ബൂസ്റ്റർ ടവർ സ്ഥാപിച്ച് കവറേജ് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നതാണ്.തെന്മല ഡാം, ഇക്കോടൂറിസങ്ങൾ എന്നിവിടങ്ങളിൽ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. മൊബൈലിനു കവറേജ് ഇല്ലാത്തത് സഞ്ചാരികൾക്കും തിരിച്ചടിയാകുന്നുണ്ട്. ബിഎസ്എൻഎല്ലിനൊപ്പം സ്വകാര്യ മൊബൈൽ സേവന ദാതാക്കളും തെന്മല ഡാം പ്രദേശത്തെ അവഗണിക്കുകയാണ്.