പോക്സോ കേസ് പ്രതി അതിജീവിതയുടെ മാതാപിതാക്കളെ ആക്രമിച്ചു; തലയ്ക്കു വെട്ടേറ്റ പിതാവിന്റെ നില ഗുരുതരം
Mail This Article
ശാസ്താംകോട്ട ∙ പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽക്കയറി മാതാപിതാക്കളെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. തലയ്ക്കു വെട്ടേറ്റ പിതാവിന്റെ നില ഗുരുതരമാണ്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 8നാണ് ആക്രമണം നടന്നത്. അതിജീവിത വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് വാഴപ്പള്ളി വടക്കേതിൽ ദിലീപിനായി (26) തിരച്ചിൽ തുടരുന്നു.
15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കഴിഞ്ഞ വർഷമാണ് ഇയാൾ റിമാൻഡിലായത്. പിന്നീടു ജാമ്യം ലഭിച്ചു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ശിശുസംരക്ഷണ വകുപ്പ് ഏറ്റെടുത്തിരുന്നു. കേസിൽ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് ആക്രമണം. കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്നും അന്വേഷണം ശക്തമാക്കിയെന്നും ശൂരനാട് പൊലീസ് പറഞ്ഞു.