കപ്പലണ്ടി പൊതിയാൻ പഴയ പുസ്തകങ്ങൾ, വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ ഒന്നിൽ പണം; തിരികെ നൽകി അള്ളാപ്പിച്ച
Mail This Article
പുത്തൂർ ∙ കപ്പലണ്ടി പൊതിഞ്ഞുകൊടുക്കാൻ വാങ്ങിയ നോട്ട് ബുക്കിലുണ്ടായിരുന്ന പണം വീട്ടുകാർക്കു തിരികെ നൽകി തമിഴ്നാട് സ്വദേശിയായ കപ്പലണ്ടി കച്ചവടക്കാരൻ. പുത്തൂർ ടൗണിലും പരിസരങ്ങളിലും ഉന്തുവണ്ടിയിൽ കപ്പലണ്ടി വറുത്തു കച്ചവടം ചെയ്യുന്ന തമിഴ്നാട് പുതുക്കോട്ട സ്വദേശി അള്ളാപ്പിച്ച (40) ആണ് കാശിനെക്കാൾ വിലയുണ്ട് തന്റെ നേരിന് എന്നു തെളിയിച്ചത്. എസ്എൻപുരം എസ്കെആർ ഭവനിൽ എം.എൻ.ശശി കുമാറിനാണ് അള്ളാപ്പിച്ചയുടെ സത്യസന്ധതയിൽ 4,000 രൂപ തിരികെ ലഭിച്ചത്.
കണ്ടു പരിചയമുള്ള ശശി കുമാറിനോട് കപ്പലണ്ടി പൊതിയാൻ പറ്റിയ പഴയ ബുക്കുകളോ മാസികകളോ ഉണ്ടെങ്കിൽ നൽകണം എന്ന് അള്ളാപ്പിച്ച ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു മകന്റെ പഴയ പുസ്തകങ്ങൾ ശശികുമാർ നൽകുകയും ചെയ്തു. കല്ലറ ജംക്‌ഷനിലെ വാടക വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് ബുക്കുകളിൽ ഒന്നിൽ പണം ഇരിക്കുന്നത് അള്ളാപ്പിച്ച കണ്ടത്. ഉടനെ തന്നെ ശശി കുമാറിനെ തേടിപ്പിടിച്ചു തുക കൈമാറുകയായിരുന്നു. മാസങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടു എന്നു കരുതിയ തുകയാണ് ഇപ്പോൾ തിരികെ കിട്ടിയതെന്നും എവിടെയാണ് വച്ചത് എന്നറിയാതെ കുഴങ്ങുകയായിരുന്നു എന്നും ശശികുമാർ പറഞ്ഞു. ഒന്നര വർഷത്തിലേറെയായി അള്ളാപ്പിച്ച പുത്തൂരിൽ എത്തിയിട്ട്.