കായൽ സൗന്ദര്യം നുകർന്ന് ആൽഫ്രഡ് ലുട്ടർ
Mail This Article
കൊല്ലം ∙ അമേരിക്കൻ ചലച്ചിത്രലോകത്തു ബാലതാരമായി മിന്നിത്തിളങ്ങിയ ആൽഫ്രഡ് ലുട്ടർ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം നുകരാൻ കൊല്ലത്തെത്തി. ഐടി എൻജിനീയർ, കൺസൽറ്റന്റ്, സംരംഭകൻ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ലുട്ടർ ന്യൂ ജഴ്സിയിൽ നിന്നു കഴിഞ്ഞ ദിവസമാണു തലസ്ഥാനത്തെത്തിയത്. ടെക്നോപാർക്കിലെ കമ്പനി സന്ദർശിക്കാനെത്തിയ ലുട്ടർ ആദ്യമായാണു കൊല്ലത്തെത്തുന്നത്.
ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ലുട്ടർ സഹപ്രവർത്തകർക്കൊപ്പം വഞ്ചിവീടിൽ ചുറ്റിക്കറങ്ങി അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. പകൽ മുഴുവൻ കായൽ യാത്ര നടത്തിയ ലുട്ടർ പഴയ ബാലതാരമാണെന്നു വ്യക്തമായതോടെ ചിലർ ഒപ്പം നിന്നു ഫോട്ടോയെടുത്തു. വൈകിട്ടു തിരിച്ചു കരയിലെത്തിയ ലുട്ടർ സന്ധ്യയോടെ മടങ്ങി.
1962 ൽ ജനിച്ച ആൽഫ്രഡ് ലുട്ടർ പന്ത്രണ്ടാം വയസ്സിലാണു സിനിമയിൽ ആദ്യം വേഷമിടുന്നത്. ‘ആലിസ് ഡസ് നോട്ട് ലിവ് ഹിയർ എനിമോർ’ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ പുതുമുഖതാരത്തിനുള്ള പുരസ്കാരം തേടിയെത്തി. 1977 വരെ വിവിധ സിനിമകളിൽ വേഷമിട്ട ലുട്ടർ പിന്നീട് മറ്റു മേഖലകളിലേക്കു കടക്കുകയായിരുന്നു. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലായിരുന്നു എൻജിനീയറിങ് പഠനം. ലുട്ടർ കൺസൽറ്റിങ് കമ്പനിയുടെ സ്ഥാപകനുമാണ്.