ADVERTISEMENT

സിഎൻജിക്ക്

ചവറ∙ കൊല്ലത്തു സിഎൻജി ലോഡിന്റെ വരവ് കുറഞ്ഞു. വാഹന ഉടമകൾ നെട്ടോട്ടത്തിൽ. നിലവിൽ കൊല്ലം അയത്തിൽ, നീണ്ടകര എന്നിവിടങ്ങളിൽ മാത്രമാണ് ജില്ലയിൽ സിഎൻജി പമ്പുകൾ പ്രവർത്തിക്കുന്നത്. കളമശ്ശേരിയിലെ അദാനി കമ്പനിയുടെ പ്ലാന്റിൽ നിന്നുമാണ് എജി ആൻഡ് പി കമ്പനി തെക്കൻ കേരളത്തിൽ സിഎൻജി എത്തിക്കുന്നത്. ഈ മാസം മുതലാണ് സിഎൻജി ക്ഷാമം കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലുണ്ടായത്. നൂറുകണക്കിനു ഓട്ടോത്തൊഴിലാളികളാണ് ഇതു മൂലം ഏറെ വെട്ടിലായത്. കൊല്ലത്തു സിഎൻജി ബസുകളും ഓടുന്നുണ്ട്. ദിവസം മൂന്നു ലോഡ് എത്തിയിരുന്ന അയത്തിലെ എച്ച്പി പമ്പിൽ ദിവസം ഒരു ലോഡ് മാത്രമാണ് എത്തുന്നത്. ഇത് ഓട്ടോക്കാരും പമ്പ് ഉടമകളും ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാക്കിത്തുടങ്ങി.

ലോഡ് എത്തിയെന്ന വാട്സാപ് സന്ദേശം ലഭിച്ചാലുടൻ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കിലോമീറ്ററുകൾ താണ്ടി പമ്പിലെത്തി ക്യൂവിൽ കിടന്നാലും ചിലപ്പോൾ ലഭിച്ചെന്നു വരില്ല. തമിഴ്നാട് രാമനാഥപുരത്തു നിന്നു കൊല്ലത്തും തിരുവനന്തപുരത്തും ലോഡ് എത്തിയിരുന്നു. എന്നാൽ ഈ മാസം മുതൽ അവിടെ നിന്നുള്ള ലോഡും വെട്ടിക്കുറച്ചതോടെ വാഹന ഉടമകൾ നെട്ടോട്ടത്തിലാണ്. മൈലേജ് കൂടുതൽ ലഭിക്കുമെന്നതിനാൽ ഒട്ടേറെപ്പേർ വാഹനങ്ങൾ സിഎൻജിയിലേക്കു മാറ്റിയിട്ടുണ്ട്.

സിഎൻജി ഘടിപ്പിച്ച പുതിയ വാഹനങ്ങളും വിവിധ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. പാഴ്സൽ വാഹനങ്ങളും സിഎൻജി കിറ്റ് ഘടിപ്പിച്ച് ഓടിത്തുടങ്ങിയിട്ടുണ്ട്. ഈ മാസം പ്രവർത്തനം തുടങ്ങിയ നീണ്ടകരയിലെ എച്ച്പി പമ്പിൽ ഇടവിട്ട ദിവസങ്ങളിലാണ് സിഎൻജി എത്തുന്നത്. എജി ആൻഡ് പി കമ്പനിയുടെ പ്ലാന്റ് അടുത്തമാസം ചേർത്തലയിൽ പ്രവർ‍ത്തനം തുടങ്ങുന്നതോടെ സിഎൻജിയുടെ ക്ഷാമം ഇല്ലാതാകുമെന്നാണ് പമ്പ് ഉടമകൾ പറയുന്നത്.

ഡീസലിന്

ഡീസൽ ക്ഷാമത്തെത്തുടർന്ന് ഇന്നലെ ജില്ലയിൽ മുടങ്ങിയത് 23 കെഎസ്ആർടിസി സർവീസുകൾ. കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന മേഖലകളാണ് സർവീസുകൾ വെട്ടിക്കുറച്ചതോടെ പെടാപ്പാട് പെടുന്നത്. വെട്ടിക്കുറച്ചതിൽ ഏറെയും ലാഭകരമല്ലെന്നു കണ്ടെത്തിയ ഗ്രാമീണമേഖലകളിലെ ഓർഡിനറി സർവീസുകളാണ്. നഗരങ്ങളിലേക്കു ജോലിക്കും വിദ്യാഭ്യാസത്തിനുമായി വരുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുക.

പ്രതിസന്ധി തുടർന്നാൽ വാരാന്ത്യങ്ങളിൽ 50 ശതമാനം സർവീസ് നടത്തിയാൽ മതിയെന്നും നിർദേശം നൽകിയതായി ജീവനക്കാർ പറയുന്നു. നിലവിൽ ഡീസൽ സ്റ്റോക്കുള്ള ഡിപ്പോകളിൽ നിന്നു മറ്റിടങ്ങളിലേക്കു നൽകിയാണ് ഇന്നലെ പരമാവധി സർവീസുകൾ നടത്തിയത്. ഇന്ധനം എത്തിയില്ലെങ്കിൽ സർവീസുകൾ വീണ്ടും മുടങ്ങും.

∙ആകെ ഷെഡ്യൂളുകൾ – 231
∙സർവീസ് നടത്തിയത് – 209
∙ആകെ ബസുകൾ – 257
∙സർവീസ് നടത്താൻ കഴിയുന്ന ബസുകൾ – 214

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com