നെല്ലിന് കൃത്യമായി വില നൽകിയില്ല; കർഷകർ കടക്കെണിയിൽ
Mail This Article
കൊട്ടാരക്കര∙ നെല്ലിന് കൃത്യമായി വില നൽകാതെ കർഷകരെ കടക്കെണിയിലാക്കി സർക്കാർ ഏജൻസികൾ . നെല്ലിക്കുന്നം കടാട്ട് ഏലായിലെ നെൽക്കൃഷി ഉപേക്ഷിച്ച് കർഷകർ. കോവിഡ് കാലത്ത് കിഴക്കൻമേഖലയിലെ ഏറ്റവും വലിയ കൃഷി കൂട്ടായ്മയായിരുന്നു ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്തിലെ കടാട്ട് ഏല. കാൽനൂറ്റാണ്ട് തരിശായി കിടന്ന 60 ഹെക്ടർ സ്ഥലം ഉഴുതുമറിച്ച് കൃഷിയോഗ്യമാക്കി. മുപ്പത് ഏക്കറോളം സ്ഥലത്ത് ഉത്സവലഹരിയിൽ നെൽക്കൃഷി നടത്തി.
ഒടുവിൽ കൊയ്ത്ത് സമയമായപ്പോഴേക്കും പ്രതിസന്ധികൾ ആരംഭിച്ചു. കൊയ്ത്ത് വൈകി. കൊയ്തെടുത്ത നെല്ല് സപ്ലൈക്കോ കൃത്യസമയത്ത് സംഭരിച്ചില്ല. പിന്നീട് വില കുറയ്ക്കുകയും ചെയ്തു. കൃത്യസമയത്ത് സംഭരണം നടത്തി വില നൽകാതെ വന്നതോടെ കർഷകർ കടക്കെണിയിലായി. ലക്ഷങ്ങളുടെ കടത്തിലാണ് മിക്ക കർഷകരും.
പിന്നീട് കൃഷി നടത്താൻ കർഷകർ തയാറായില്ല. ഇതിനിടെ തോടിന്റെ സംരക്ഷണ ഭിത്തി പൊട്ടി വയലിൽ വെള്ളം കയറുകയും ചെയ്തു. തോട് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ 30 ലക്ഷം രൂപ വേണം. ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. കൃത്യമായ വില ഉറപ്പാക്കാതെ ഇനി നെൽക്കൃഷിയിലേക്കില്ലെന്നാണ് കർഷകർ പറയുന്നത്. നെൽക്കൃഷിക്കായി പാടം ഒരുക്കുന്നതിന് ലക്ഷങ്ങൾ ഇനിയും ചെലവിടണം. സർക്കാരിന്റെ നെൽ സംഭരണത്തിലെ പാളിച്ചയാണ് കർഷകരെ കടക്കെണിയിലാക്കിയതെന്നാണ് ജനപ്രതിനിധികളും പറയുന്നത്.