പരുത്തിയറയിൽ വീട് കുത്തിത്തുറന്ന് 10 പവനും 47,000 രൂപയും അപഹരിച്ചു
Mail This Article
ഓയൂർ ∙ ഓടനാവട്ടം പരുത്തിയറയിൽ വീട് കുത്തിത്തുറന്ന് 10 പവന്റെ സ്വർണാഭരണങ്ങളും 47,000 രൂപയും അപഹരിച്ചു. ഓടനാവട്ടം പരുത്തിയറ വെളിയം റീജൻ സഹകരണ ബാങ്ക് പെട്രോൾ പമ്പിനു സീമപം ജെ.സികെ. വില്ലയിൽ കുഞ്ഞുമോന്റെ വീട്ടിലാണ് മോഷണം നടന്നത്. കുഞ്ഞുമോൻ വ്യാഴാഴ്ച വെളുപ്പിന് 1.30ന് ബന്ധുവിനെ എയർപോർട്ടിൽ നിന്നു കൊണ്ടുവരാൻ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ ബന്ധുവിനെ അവരുടെ വീട്ടിലെത്തിച്ച ശേഷം 6ന് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്നു നടത്തിയ പരിശോധനയിൽ മോഷണം നടന്നതായി മനസ്സിലാക്കി. വീടിന്റെ മുൻവാതിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു കുത്തിപ്പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന നാല് സ്വർണവളകളും ഒരു മാലയും 47,000 രൂപയും കവർന്നു. മറ്റു മുറികളിലും, മുകൾ നിലയിലും കടന്ന മോഷ്ടാക്കൾ അലമാരയിലും മേശയിലുമുണ്ടായിരുന്ന സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധന നടത്തിയിരുന്നു.
കൊട്ടാരക്കര ഡിവൈഎസ്പി ഇ.ഡി. വിജയകുമാർ, പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ടി.ബിജു, എസ്.ഐ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വലിച്ചു വാരിയിട്ട സാധനങ്ങളിൽ പതിഞ്ഞ വിരലടയാളം പൊലീസ് ശേഖരിച്ചു. സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു മോഷ്ടാക്കൾ എത്തിയെന്നു സംശയിക്കുന്ന കാറിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.