ബിനു പകുത്തുനൽകിയത് ജീവൻ; ഇന്ന് അവയവദാന ദിനം
Mail This Article
പത്തനാപുരം∙ 8 വർഷമായി ആലപ്പുഴ കളർകോട് സ്വദേശി ഷീലയുടെ ജീവൻ നിലനിർത്തുന്നത് പത്തനാപുരം സ്വദേശിയായ ബിനുവിന്റെ വൃക്കയിലൂടെ. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ബിനു, ഫാ.ഡേവിസ് ചിറമ്മേൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് ചുമട്ടു തൊഴിലാളിയുടെ ഭാര്യയായ ഷീലയെ പരിചയപ്പെടുന്നത്.
12 വർഷമായി വൃക്ക തകരാറിനു ചികിത്സയിലായിരുന്ന ഷീലയുടെ ജീവൻ അപകടത്തിലേക്കു പോകുന്ന ഘട്ടത്തിലാണ് വൃക്ക നൽകാമെന്ന വാഗ്ദാനവുമായി ബിനുവെത്തിയത്. സൗജന്യമായി വൃക്ക നൽകിയ ബിനു രണ്ടു വൃക്ക രോഗികൾക്കു വൃക്ക സംഘടിപ്പിക്കാനും മാറ്റി വയ്ക്കലിനാവശ്യമായ പണം സ്വരൂപിക്കാനുമുള്ള ഓട്ടത്തിലാണ്.
വൃക്ക രോഗികൾക്കു ഡയാലിസിസ് നടത്തുന്നതിനും മറ്റും സഹായവും ചെയ്തു നൽകുന്നു. വൃക്ക നൽകിയ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെയില്ലെന്ന് ബിനു പറഞ്ഞു. പൂർണമായും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ബിനു കാൻസർ, വൃക്ക രോഗികൾ, ഹൃദ്രോഗികൾ, അംഗപരിമിതർ എന്നിവർക്കു സഹായവും നൽകുന്നുണ്ട്. ഭാര്യ പ്രിയയും മക്കളും ബിനുവിനു പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.