മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് സഞ്ചാരിയുടെ മരണം: വനംവകുപ്പിന്റെ വെള്ളച്ചാട്ടങ്ങളില് വിലക്ക്, കുറ്റാലത്തേക്കു പോയി സഞ്ചാരികൾ
Mail This Article
അച്ചൻകോവിൽ ∙ കിഴക്കൻമേഖലയിലെ ജലപാതങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുംഭാവുരുട്ടി ജലപാതത്തിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ഒരു സഞ്ചാരി മരിച്ചതോടെയാണ് വനംവകുപ്പിന്റെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിലക്ക് വന്നത്. കുംഭാവുരുട്ടി, പാലരുവി എന്നീ ജലപാതങ്ങൾ അടച്ചതോടെ കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ തെങ്കാശി കുറ്റാലത്തേക്കാണ് പോകുന്നത്. ശക്തമായ മഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണ് കുംഭാവുരുട്ടിയിൽ സഞ്ചാരിയുടെ ജീവനെടുക്കാൻ കാരണമായത്. കഴിഞ്ഞമാസം 31ന് ആയിരുന്നു കുംഭാവുരുട്ടിയിൽ ദുരന്തമുണ്ടായത്. 44 പേരോളം സംഭവസമയത്ത് കുളിക്കാൻ ഇവിടെ ഉണ്ടായിരുന്നു. ബാക്കിയുള്ളവരെയെല്ലാം ഗൈഡുകളും വനംവകുപ്പ് ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി.
സുരക്ഷാ ജീവനക്കാരുടെ വിലക്ക് ലംഘിച്ച് വെള്ളത്തിലിറങ്ങിയതാണ് തമിഴ്നാട് സ്വദേശിയായ സഞ്ചാരി മരിക്കാനിടയായത്. കുംഭാവുരുട്ടിയിലെ സംഭവത്തിന് ഒരാഴ്ച മുൻപ് തെങ്കാശി കുറ്റാലത്ത് സമാന രീതിയിലുള്ള മലവെള്ളപ്പാച്ചിലിൽ രണ്ട് വനിത സഞ്ചാരികൾ മരിച്ചു.നിലവിൽ പാലരുവി, കുംഭാവുരുട്ടി എന്നിവടങ്ങളിൽ സുരക്ഷ പ്രശ്നങ്ങളൊന്നുമില്ല. രണ്ട് ജലപാതങ്ങളിലെ ജോലിക്കാർക്ക് ഉപജീവനമാർഗം അടഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെതന്നെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ജലപാതങ്ങളിലൊന്നാണ് അച്ചൻകോവിൽ കുംഭാവുരുട്ടി. പ്രതിദിനം 3 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് ഇനത്തിൽ ഇവിടെ ലഭിക്കുന്നത്. പാലരുവിയിലും അവധി ദിവസങ്ങളിൽ വരുമാനം ഒരു ലക്ഷത്തിന് മുകളിലാണ്.
‘കുംഭാവുരുട്ടിയെ തകർക്കാൻ നീക്കം’
കുംഭാവുരുട്ടി ജലപാതത്തെ തകർക്കാൻ അച്ചൻകോവിലിലെ ഒരു ജനപ്രതിനിധി ശ്രമിക്കുന്നതായി പരാതി. ജലപാതത്തിലെ സഞ്ചാരിയുടെ മരണത്തെ വനംവകുപ്പിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. വ്യാജ പരാതികൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നൽകി കുംഭാവുരുട്ടി എന്നെന്നേക്കുമായി അടച്ചിടാനാണ് ശ്രമം നടക്കുന്നത്. അച്ചൻകോവിൽ ഗ്രാമത്തിന്റെയും നാട്ടുകാരുടെയും സാമ്പത്തിക മേഖലയ്ക്ക് ഗുണമാകുന്ന വെള്ളച്ചാട്ടത്തിനെതിരെ ഇതിനു മുൻപും വ്യാജ പരാതികൾ പലരും അയച്ചിരുന്നു.
ഇവിടെ ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനവും ശമ്പളയിനത്തിൽ നാട്ടുകാരുടെ കൈകളിലാണ് എത്തുന്നത്. ഒരു ദിവസം 25 പേർക്കാണ് കുംഭാവുരുട്ടിയിൽ തൊഴിൽ നൽകുന്നത്. തിരക്കേറുന്ന സമയം വന്നാൽ ഇനിയും ആളുകളെ എടുക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ 5 വർഷമായി പൂട്ടിക്കിടന്ന കുംഭാവുരുട്ടി തുറന്നതിന്റെ ഇരുപതാം ദിവസമാണ് അപകടം സംഭവിച്ചത്.
സ്വകാര്യ വെള്ളച്ചാട്ടങ്ങൾക്ക് തിരിച്ചടി
കുംഭാവുരുട്ടി അടച്ചിട്ടാൽ ഗുണം ലഭിക്കുന്നത് തമിഴ്നാട്ടിലെ സ്വകാര്യ വെള്ളച്ചാട്ടങ്ങളുള്ള സ്വകാര്യ റിസോർട്ട് ഉടമകൾക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് കുംഭാവുരുട്ടിയിൽ അധികമായും എത്തുന്നത്. ചെങ്കോട്ട – അച്ചൻകോവിൽ പാതയിൽ പത്തോളം സ്വകാര്യ വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്. കേരളത്തിലെ ജലപാതങ്ങൾക്കെതിരെ മലയാളികളെക്കൊണ്ട് വ്യാജ പരാതി അയപ്പിക്കുന്നതും ഇക്കൂട്ടരാണ്. കോവിഡ് സമയത്ത് ചെങ്കോട്ട വഴി അച്ചൻകോവിലിലേക്കുള്ള പാത തുറക്കാതിരിക്കാനും ഇക്കൂട്ടർ ശ്രമിച്ചിരുന്നു. കുംഭാവുരുട്ടിയെ തകർക്കുന്നതിന് ചുക്കാൻ പിടിക്കുന്നത് തമിഴ്നാട് ലോബിയാണെന്ന ആരോപണവും ഉയരുന്നു.