മെത്ത നിർമാണ ഫാക്ടറി തീ വിഴുങ്ങി; 70 ലക്ഷത്തോളം രൂപയുടെ നഷ്ടം
Mail This Article
ശാസ്താംകോട്ട ∙ മെത്ത നിർമാണ കമ്പനി ഷോർട് സർക്യൂട്ടിനെ തുടർന്നു കത്തിയമർന്നു. 70 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു പരാതി. പള്ളിശേരിക്കൽ തെക്ക് തെറ്റുക്കുഴി ജംക്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന, പോരുവഴി കമ്പലടി സ്വദേശിയുടെ എ ആൻഡ് എസ് മാട്രസ് എന്ന കമ്പനിയാണ് കത്തിയമർന്നത്. ഇന്നലെ വൈകിട്ട് 5നാണ് സംഭവം.
പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് തീപിടിത്തത്തെ പറ്റി വിവരം നല്‍കിയത്. ശാസ്താംകോട്ട, കരുനാഗപ്പള്ളി അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നും 4 യൂണിറ്റ് സേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കമ്പനി പൂർണമായും കത്തി. കമ്പനിക്കുള്ളിൽ കിടന്ന ലോറി നാട്ടുകാർ ചേര്‍ന്നു തള്ളി മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കാനായി സൂക്ഷിച്ചിരുന്ന മെത്തകളും കമ്പനിയിലെ യന്ത്ര സാമഗ്രികളും ഉൾപ്പെടെ അഗ്നിക്കിരയായി. രൂക്ഷമായ പുകയും ഏറെ സമയം ഉണ്ടായിരുന്നു.