വീടിനകത്ത് വാറ്റ്; പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ
Mail This Article
ചടയമംഗലം ∙ വീടിനകത്ത് വ്യാജ ചാരായ വാറ്റ് നടത്തവേ കൊലക്കേസ് പ്രതിയുൾപ്പെടെ പിടിയിൽ. കൊലക്കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ തോട്ടത്തറ അൽ അമീൻ മൻസിലിൽ നിസാമുദ്ദീൻ (48), ചടയമംഗലം പണയിൽ വലിയവിളയിൽ രതീഷ് കുമാർ (ചാച്ച – 40) എന്നിവരെയാണ് ചടയമംഗലം ഇൻസ്പെക്ടർ വി.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. 80 ലീറ്റർ കോടയും 7 ലീറ്റർ ചാരായവും പിടിച്ചെടുത്തു. രതീഷിന്റെ വീട്ടിലാണ് സംഭവം. ഒരാൾ രക്ഷപ്പെട്ടു. 3 ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ വാറ്റാൻ ഉപയോഗിച്ച സാധന സാമഗ്രികളും പൊലീസ് കണ്ടെടുത്തു.
പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2002ൽ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാമുദ്ദീൻ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചിനാണ് ഇയാൾ പരോളിൽ ഇറങ്ങിയത്. 22ന് തിരിച്ചു ജയിലിൽ പോകേണ്ടതാണ്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്ക് പുറമേ എസ്ഐമാരായ എം.മോനിഷ്, പ്രിയ എന്നിവരുടെ നേതൃത്വത്തിൽ വീട് വളഞ്ഞാണു സംഘത്തെ പിടികൂടിയത്. പൊലീസ് എത്തുമ്പോൾ വാറ്റുന്ന തിരക്കിലായിരുന്നു പ്രതികൾ. റിമാൻഡ് ചെയ്തു.