കടൽ കവർന്ന റോഡിൽ ‘സങ്കടക്കുഴികൾ’; ഇരുചക്ര വാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത അവസ്ഥ
Mail This Article
കരുനാഗപ്പള്ളി ∙ പണ്ടാരത്തുരുത്ത് -വെള്ളനാത്തുരുത്ത് റോഡിൽ മുക്കൂപുഴ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗം മുതൽ വെള്ളനാതുരുത്ത് വരെയുള്ള റോഡിന്റെ ഭാഗങ്ങൾ കടലേറ്റത്തിൽ തകർന്നു. റോഡ് മുഴുവൻ വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരു കിലോമീറ്ററിലധികം വരുന്ന റോഡിന്റെ ഭാഗം തകർന്നു വെള്ളനാത്തുരുത്ത് ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചിട്ടും കുഴികൾ അടച്ചു റോഡ് സഞ്ചാരയോഗ്യമാക്കാൻ ഒരു ഭാഗത്തു നിന്നും നടപടിയില്ല. തീരദേശത്തെ ജനങ്ങളുടെ ഏക സഞ്ചാര മാർഗമായ ഈ റോഡിനെ പിഡബ്ല്യുഡി അധികൃതർ തീർത്തും അവഗണിക്കുകയാണ്.
റോഡ് തകർന്നു വൻ കുഴികളായതോടെ ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡിന്റെ തകർച്ച മൂലം വെള്ളനാതുരുത്തിലേക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് നിർത്തി വച്ചു. ഏറെ നാളുകളായി സ്വകാര്യ ബസുകളും സർവീസ് നിർത്തി വച്ചിരിക്കുകയാണ്. ഐആർഇയുടെ മണൽ ലോറികൾ പോകുന്നതും ഈ റോഡിലൂടെയാണ്. ഐആർഇ അധികൃതരും പ്രദേശവാസികൾക്കു സുഗമമായ യാത്രാ സൗകര്യം ഒരുക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പിഡബ്ല്യുഡി, ഐആർഇ അധികൃതരുടെ പ്രദേശത്തോടുള്ള അവഗണനയിൽ പ്രതിഷേധം ഉയരുകയാണ്.